തൊഴിലാളികളുമായി പോയ ബസ് ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ച് അച്ഛനും മകളും വെന്തുമരിച്ചു

Advertisement

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ തൊഴിലാളികളുമായി പോയ ബസ് ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ച് അച്ഛനും മകളും വെന്തുമരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് മാറ്റി.

മനോഹർപുരിലാണ് ദുരന്തമുണ്ടായത്. ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്നതിനായി ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നും വന്ന 10-ഓളം തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. 11,000 കിലോവോൾട്ടിന്റെ വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നുണ്ടായ വൈദ്യുതാഘാതമാണ് അപകടകാരണം.

നസീം (50), മകൾ സാഹിനം (20) എന്നിവരാണ് മരിച്ചത്. ബസ് ഓവർലോഡ് ചെയ്തിരുന്നതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ബസിന്റെ മുകളിൽ അമിതമായി കയറ്റിയ ലഗേജ് ഹൈടെൻഷൻ ലൈനിൽ തട്ടി ലൈൻ പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും ബസ് പൂർണ്ണമായും കത്തിനശിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങൾ ബസിലുണ്ടായിരുന്ന 25 പേരെ രക്ഷിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബസിനുള്ളിൽ 15 ഓളം എൽപിജി സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം പൊട്ടിത്തെറിച്ചതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Advertisement