ന്യൂഡെല്‍ഹി. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച കേസിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മറുപടി സമർപ്പിക്കാത്ത സംസ്ഥാനങ്ങൾക്കെതിരെ കോടതിയുടെ നടപടി. ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ആക്രമണം ഉണ്ടാകുന്നുവെന്നും സുപ്രീംകോടതിയുടെ നിരീക്ഷണം.
തെരുവ് നായ ആക്രമണത്തിൽ സ്വമേധയാ സ്വീകരിച്ച കേസിലാണ് സുപ്രീംകോടതിയുടെ കടുത്ത നടപടി.രണ്ടുമാസത്തെ സമയം നൽകിയിട്ടും ബംഗാളും തെലുങ്കാനയും ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങൾ മറുപടി നൽകിയില്ല.സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനു ശേഷവും രാജ്യത്തിന്റെ പലയിടങ്ങളിലും തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്യുന്നു എന്നും ജസ്റ്റിസ് സൂര്യകാന്ത്. സംസ്ഥാനങ്ങൾ മറുപടി നൽകാത്തതിൽ ചീഫ് സെക്രട്ടറിമാരുടെ നേരിട്ട ഹാജരാകാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. എന്തുകൊണ്ട് മറുപടി സമർപ്പിച്ചില്ല എന്നതിൽ വിശദീകരണം നൽകണമെന്നും ഹാജരായില്ലെങ്കിൽ പിഴ ചുമത്തുന്ന അടക്കം നടപടിയിലേക്ക് കടക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നൽകി. തെരുവുനായ ആക്രമണം വർദ്ധിച്ച സംഭവത്തിൽ മറ്റു രാജ്യങ്ങൾക്കു മുൻപിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.രേഖാമൂലം നോട്ടീസ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മറുപടി ഫയല്‍ ചെയ്യാത്തത് എന്ന് ചില സംസ്ഥാനങ്ങള്‍ കോടതിയെ അറിയിച്ചു. നോട്ടീസ് അയച്ച വിവരം മാധ്യമങ്ങളിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും, അതൊന്നും ശ്രദ്ധയില്‍ പെട്ടില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.ചീഫ് സെക്രട്ടറിമാരോട് അടുത്തമാസം മൂന്നിന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം






































