പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്ന് ആരോപിച്ച് കൈവെള്ളയില്‍ ആത്മഹത്യാക്കുറിപ്പെഴുതിയ ശേഷം ഡോക്ടര്‍ ജീവനൊടുക്കി

Advertisement

പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്ന് ആരോപിച്ച് ആത്മഹത്യാക്കുറിപ്പെഴുതിയ ശേഷം ഡോക്ടര്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. കൈവെള്ളയില്‍ കുറിപ്പെഴുതിയ ശേഷം ജില്ലാ ആശുപത്രിയിലാണ് ഡോക്ടര്‍ ജീവനൊടുക്കിയത്. എസ്‌ഐ ഗോപാല്‍ ബഡ്നെ തന്നെ മാനസീകവും ശാരീരികവുമായി ആക്രമിച്ചുവെന്നും, പൊലീസുകാരന്റെ നിരന്തരമായ ഉപദ്രവം കാരണമാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പില്‍ അവര്‍ പറയുന്നു.
ഫല്‍ട്ടണ്‍ ഉപജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറായിരുന്ന ഡോക്ടറുടെ ആത്മഹത്യ സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കൈപ്പത്തിയിലെ കുറിപ്പിന് പുറമെ, ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഫല്‍ട്ടണ്‍ സബ് ഡിവിഷണല്‍ ഡിഎസ്പിക്ക് അയച്ച കത്തിലും യുവതി സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഡിഎസ്പിക്ക് അയച്ച കത്തില്‍ വനിതാ ഡോക്ടര്‍ ഫല്‍ട്ടണ്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പീഡനം ആരോപിച്ച് നിയമനടപടി ആവശ്യപ്പെട്ടിരുന്നത്. എസ്‌ഐ ബഡ്നെയ്കക്ക് പുറമെ സബ് ഡിവിഷണല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പാട്ടീല്‍, അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ലഡ്പുത്രെ എന്നിവരെ കത്തില്‍ പേരെടുത്ത് പറഞ്ഞിരുന്നു. ആരോപണവിധേയനായ എസ്‌ഐ ഗോപാല്‍ ബഡ്നയെ മഹാരാഷ്ട്ര പൊലീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Advertisement