പാടത്ത് ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കടലൂര്‍ വെപ്പൂരിനടുത്ത് ആണ് അപകടം ഉണ്ടായത്. അരിയാനച്ചി ഗ്രാമത്തിലെ ചോളപ്പാടത്ത് വിളവെടുക്കുന്നതിനിടെയാണ് സ്ത്രീകള്‍ക്ക് ഇടിമിന്നലേറ്റത്. കൃഷിയിടത്തിന്‍റെ ഉടമ രാജേശ്വരി, കണിത, ചിന്ന പൊന്നു, പാരിജാതം എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തവമണിക്കും മിന്നലേറ്റു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മുണ്ടിയമ്പക്കം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
തമിഴ്നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതിനാൽ, കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നലുള്ളപ്പോള്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
































