കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. പെണ്‍കുട്ടി ആക്രമിക്കപ്പെടുമ്പോള്‍ കൂടെ ഉണ്ടായിരുന്ന വ്യക്തിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.
മാള്‍ഡ സ്വദേശിയാണ് അറസ്റ്റിലായ വക്തി. സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളോടൊപ്പമായിരുന്നു സംഭവം നടന്ന ദിവസം രാത്രി പെണ്‍കുട്ടി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയത്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. രാത്രി 7.58 നാണ് ഇരുവരും ക്യാംപസിന് പുറത്തേക്ക് പോകുന്നത്. 8.42 ന് സുഹൃത്ത് തനിച്ച് ക്യാംപസിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. പിന്നീട് രാത്രി 9.29 ഓടെ വീണ്ടും പെണ്‍കുട്ടിയും ഇതേ സുഹൃത്തും ക്യാപസിലേക്ക് വീണ്ടും എത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
രക്ഷിതാക്കൾ
പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സുഹൃത്തിന്റെ പങ്കില്‍ നേരത്തെ തന്നെ കുടുംബം ആക്ഷേപം ഉന്നയിച്ചിരുന്നു. കുറ്റകൃത്യം ആസൂത്രണം ചെയ്തതില്‍ സുഹൃത്തിന് പങ്കുണ്ടായിരിക്കാമെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ പ്രതികരണം.
ദുര്‍ഗാപൂരിലെ ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയായ ഒഡീഷയിലെ ജലേശ്വര്‍ സ്വദേശിനിയാണ് ക്യാപസിന് സമീപത്ത് അതിക്രമത്തിന് ഇരയായത്. ഒക്ടോബര്‍ 10 രാത്രി വിദ്യാര്‍ത്ഥിനി ആണ്‍സുഹൃത്തുമെന്ന് മെഡിക്കല്‍ കോളജ് കാംപസിന് വെളിയിലേക്ക് വരുന്നതിനിടെയായിരുന്നു അക്രമം. ഗേറ്റിന് സമീപം വെച്ച് പെട്ടെന്ന് എത്തിയ അക്രമി പെണ്‍കുട്ടിയെ ആശുപത്രിക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
































