ജയ്പൂർ: സ്കൂളിൽ വെച്ച് ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് 35 വയസുകാരൻ. പ്രതി സ്വകാര്യ സ്കൂളിൽ കയറി ടോയ്‌ലറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു. ടോയ്ലറ്റിൽ വച്ച് പെൺകുട്ടിയെ പിടിച്ചു വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അധ്യാപികയോടാണ് സംഭവം ആദ്യം കുട്ടി പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. അധ്യാപികയാണ് സംഭവം പൊലീസിനെയും മാതാപിതാക്കളെയും അറിയിച്ചത്.
എന്നാൽ, സംഭവത്തിന് ശേഷം സ്കൂളിന്റെ മതിൽ ചാടി രക്ഷപ്പെടുന്ന ആളെ കണ്ട നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ (35) അറസ്റ്റ് ചെയ്തതായി ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചുവെന്നും അറസ്റ്റ് ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു.
അതിനിടെ, ജയ്പൂരിൽ രണ്ട് ദിവസമായി കാണാതായ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ബാരനിലെ കെൽവാഡ ടൗണിൽ താമസിക്കുന്ന പ്രീതി അഹേദിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ പ്രീതി രണ്ട് ദിവസമായി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതെത്തുടർന്ന് പ്രീതിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പ്രീതിയെ വീട്ടിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള കോട്ടയിലെ ഒരു ഹോട്ടൽ മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.






































