ചെന്നൈ: ചുമ മരുന്ന് ദുരന്തത്തില്‍ തമിഴ്നാട്ടിലെ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി.രംഗനാഥൻ അറസ്റ്റിൽ. ഒളിവിലായിരുന്ന ജി.രംഗനാഥനെ ചെന്നൈ പൊലീസിന്‍റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിന്ത്വാര എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്നലെയാണ് പൊലീസ് സംഘം ചെന്നെയില്‍ എത്തയത്.
വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികളാണ് മരിച്ചത്. പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർക്കും കത്തയച്ചത്. മരുന്ന് നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കണം. ഓരോ ബാച്ച് മരുന്ന് ബാച്ചും അംഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റർ സൂക്ഷിക്കണമെന്നുമാണ് കേന്ദ്രത്തിന്‍റെ നിർദേശം. സംസ്ഥാനത്തെ ഡ്രഗ് കണ്ട്രോളർമാർ ഇത് ഉറപ്പാക്കണമെന്നും ബോധവൽക്കരണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കത്തില്‍ പറയുന്നു.
അതേസമയം, ദുരന്തത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മെഡിക്കൽ അസോസിയേഷൻ ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് കത്ത് നൽകി. മരുന്ന് കുറിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചിന്ത്വാരയിൽ ഐഎംഎ അനിശ്ചിതകാല സമരം തുടങ്ങി.
ഇന്ത്യയോട് വിവരങ്ങൾ തേടി ലോകാരോഗ്യ സംഘടന
വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച സംഭവത്തിൽ ഇന്ത്യയോട് വിവരങ്ങൾ തേടി ലോകാരോഗ്യ സംഘടന. മരണത്തിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പ് രാജ്യത്തിന് പുറത്തേക്ക് കയറ്റിഅയക്കപ്പെട്ടിട്ടുണ്ടോ എന്നതിലടക്കമാണ് വ്യക്തത വരുത്താൻ ആവശ്യപ്പെട്ടത്. ഇന്ത്യയുടെ മറുപടി ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മരുന്നുകൾ ഉൽപാദിപ്പിക്കുന്ന കമ്പനികൾ ഓരോ ബാച്ച് മരുന്നും അംഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശന നിർദേശം നല്‍കി. മരുന്ന് നിർമ്മിക്കാനായുള്ള അസംസ്കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കണമെന്നും, ഇക്കാര്യം സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.






































