സിനിമയുടെ ചിത്രീകരണത്തിനിടെ കടലില്‍ ബോട്ട് മറിഞ്ഞ് അപകടം

Advertisement

സിനിമയുടെ ചിത്രീകരണത്തിനിടെ കടലില്‍ ബോട്ട് മറിഞ്ഞ് അപകടം. സൂരി നായകനായെത്തുന്ന പുതിയ ചിത്രം മണ്ടാടിയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. കടലില്‍ വെച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ രണ്ട് ഛായാഗ്രാഹകര്‍ വെള്ളത്തില്‍ വീണു. ഇവരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഒരു കോടി രൂപയുടെ ഉപകരണങ്ങളാണ് അപകടത്തില്‍ നശിച്ചത്. രാമനാഥപുരം തീരത്താണ് അപകടമുണ്ടായത്.
സൂരി, സംവിധായകന്‍ മതിമാരന്‍ പുകഴേന്തി എന്നിവര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. പ്രധാന അഭിനേതാക്കളും മറ്റ് അണിയറപ്രവര്‍ത്തകരും ഗുരുതരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തെക്കുറിച്ച് അധികൃതര്‍ അന്വേഷിക്കുന്നതിനാല്‍ ചിത്രീകരണം താല്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രീകരണ ഉപകരണങ്ങളും അണിയറപ്രവര്‍ത്തകരുമായി പോയ ബോട്ട് കടലിന്റെ നടുവില്‍ വെച്ച് പെട്ടെന്ന് മറിയുകയായിരുന്നു.
സംഭവത്തില്‍ മറൈന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിത്രീകരണ സമയത്ത് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ‘റോക്കി’ എന്ന ചിത്രത്തിനു ശേഷം മതിമാരന്‍ പുഗഴേന്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മണ്ടാടി’. തെലുങ്ക് താരം സുഹാസ് ആണ് വില്ലനായെത്തുന്നത്. മഹിമ നമ്പ്യാരാണ് നായിക.
സത്യരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍, സച്ചന നമിദാസ്, രവീന്ദ്ര വിജയ്, അച്യുത് കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതമൊരുക്കുന്നത്. തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യും.

Advertisement