ന്യൂഡൽഹി: ദീപാവലി ഉത്സവ സീസണിലെ തിരക്കിലേക്ക് കടക്കുന്നതിന് മുന്നോടിയായി വിമാന ടിക്കറ്റ് നിരക്ക് വർദ്ധന തടയാൻ ഇടപെട്ട് ഡി ജി സി എ. വിമാന നിരക്കുകളിലെ രീതികൾ ഡി ജി സി എ അവലോകനം ചെയ്തു. കൂടുതൽ സർവീസുകൾ ഏർപ്പെടുത്താൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. നിരക്ക് വർദ്ധനവിൽ ഇടപെടൽ ഉണ്ടാകുമെന്നും ഡിജിസിഎ അറിയിച്ചു.
ദീപാവലി സീസണിന് മുന്നോടിയായുള്ള ടിക്കറ്റ് നിരക്കിലെ കുത്തനെയുള്ള വർദ്ധനവ് തടയാനാണ് ഡി ജി സി എ ഇടപെടൽ. യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്താനും ടിക്കറ്റ് നിരക്ക് ന്യായമായി നിലനിർത്താനും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി.
ഉത്സവകാലയളവിൽ യാത്രക്കാർക്ക് ഉയർന്ന ടിക്കറ്റ് നിരക്കിന്റെ ഭാരം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തിയെന്നും ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡിജിസിഎ അറിയിച്ചു. പ്രധാന റൂട്ടുകളിലെ വിമാന യാത്രാനിരക്കുകളുടെ ട്രെൻഡുകൾ അവലോകനം ചെയ്ത ശേഷമാണ് ഈ നടപടിയെന്നും റെഗുലേറ്റർ കൂട്ടിച്ചേർത്തു.
ഡിജിസിഎയുടെ നിർദ്ദേശത്തോട് പ്രതികരിച്ച, പ്രധാന വിമാനക്കമ്പനികൾ ഒക്ടോബർ, നവംബർ മാസങ്ങളിലായി നൂറുകണക്കിന് അധിക വിമാന സർവീസുകൾ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. ഇൻഡിഗോ, 42 സെക്ടറുകളിലായി ഏകദേശം 730 അധിക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അറിയിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 20 റൂട്ടുകളിലായി ഏകദേശം 486 അധിക സർവീസുകൾ നടത്തും. സ്പൈസ്ജെറ്റ് 38 സെക്ടറുകളിലായി 546 അധിക സർവീസുകൾ നടത്തും. ഉത്സവ സീസണിൽ യാത്രക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിമാന നിരക്കുകളിലടക്കം കർശനമായ മേൽനോട്ടം വഹിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.

































