2 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

Advertisement

ന്യൂഡൽഹി: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം മാർ​ഗനിർദേശം പുറത്തിറക്കിയത്. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രം മതി.

മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഈ മാർഗനിർദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സംഭവത്തിൽ പരിശോധിച്ച കഫ് സിറപ്പുകളിൽ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. പരിശോധനയിൽ കഫ് സിറപ്പുകളിൽ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ കണ്ടെത്താനായില്ല. കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയർന്നതോടെയാണ് എൻസിഡിസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കൂടാതെ കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും മാർഗനിർദ്ദേശം ബാധകമാണെന്നും കേന്ദ്രം വ്യക്തമാക്കി.

Advertisement