ചിന്ദ്വാര: ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് നാലാമത്തെ കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച സർക്കാർ അധ്യാപകനും ഭാര്യയും അറസ്റ്റില്‍.
മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. ബബ്ലു ഡണ്ഡോലിയ ഭാര്യ രാജ്കുമാരി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കാട്ടിനുള്ളില്‍ പാറയ്ക്കടിയില്‍ ഉപേക്ഷിച്ചത്. ബബ്ലുവിനും രാജ്കുമാരിക്കും മൂന്നു മക്കള്‍ ഉണ്ട്. രണ്ടിലധികം കുട്ടികളുള്ളവർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളതായി ഭയന്നാണ് നാലാമതും ഭാര്യ ഗർഭിണിയായത് ബബ്ലു രഹസ്യമാക്കി വച്ചത്. സെപ്റ്റംബർ 23ന് നാലാമത്തെ കുഞ്ഞിന് രാജ്കുമാരി ജന്മം നല്‍കി. മണിക്കൂറുകള്‍ക്കുള്ളില്‍ ബബ്ലു കുഞ്ഞിനെ കാട്ടിനുള്ളില്‍ ഉപേക്ഷിക്കുകയാ
യിരുന്നു.
വനപ്രദേശത്തു കൂടി പ്രഭാതനടത്തത്തിനെത്തിയ ഗ്രാമീണരാണ് കുട്ടിയുടെ കരച്ചില്‍ കേട്ടത്. നാട്ടുകാർ പാറ മാറ്റി നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ ജീവനു വേണ്ടി പിടയുന്ന കുഞ്ഞിനെ കണ്ടത്. കുട്ടിക്ക് ഉറുമ്പുകളുടെ കടിയേറ്റിട്ടുണ്ട്.
കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ സാധിച്ചത് അദ്ഭുതമാണെന്ന് ചിന്ദ്വാര ആശുപത്രിയിലെ ഡോക്റ്റർമാർ പറയുന്നു. കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.






































