ന്യൂഡൽഹി: ഭൂട്ടാനിലേക്ക് രണ്ട് പുതിയ റെയിൽവേ ലൈനുകൾ നിർമിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 69 കിലോമീറ്ററും 20 കിലോമീറ്ററും നീളമുള്ള രണ്ട് റെയിൽവേ ലൈനുകൾ അസമിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമാണ് ഭൂട്ടാനിലേക്ക് നിർമിക്കുന്നത്. അസമിലെ കൊക്രജാറിൽ നിന്നും ഭൂട്ടാനിലെ ഗെലെഫുവിലേക്ക് 69 കിലോമീറ്റർ നീളമുള്ള റെയിൽവെ ലൈനാണ് നിർമിക്കുന്നത്. പശ്ചിമ ബംഗാളിലെ ബനർഹട്ടിൽ നിന്ന് ഭൂട്ടാനിലെ സംത്‌സേയിലേക്ക് 20 കിലോമീറ്റർ നീളമുള്ള പാളവും നിർമിക്കും.
69 കിലോമീറ്റർ റെയിൽവേ ലൈനിന് 3456 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 20 കിലോമീറ്റർ ലൈനിന് 577 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമാണ് ഈ പദ്ധതി വിശദീകരിച്ചത്. ഇന്ത്യയെ സംബന്ധിച്ചും ഭൂട്ടാനെ സംബന്ധിച്ചും വളരെയേറെ പ്രാധാന്യമുള്ളതാണ് ഈ റെയിൽവേ പദ്ധതികളെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു.
ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഭൂട്ടാന്റെ കയറ്റുമതി-ഇറക്കുമതി വ്യാപാരത്തിൻ്റെ ഭൂരിഭാഗവും ഇന്ത്യൻ തുറമുഖങ്ങൾ വഴിയാണ്. അതിനാൽ തന്നെ മെച്ചപ്പെട്ട റെയിൽവേ സംവിധാനം അത്യാവശ്യമാണ്. കൊക്രജർ-ഗെലെഫു ലൈനിൽ ആറ് സ്റ്റേഷനുകൾ, രണ്ട് പ്രധാന പാലങ്ങൾ, 29 പ്രധാന പാലങ്ങൾ, 65 ചെറിയ പാലങ്ങൾ, രണ്ട് ഗുഡ്‌ഷെഡുകൾ, ഒരു ഫ്ലൈഓവർ, 39 അണ്ടർപാസുകൾ എന്നിവ നിർമിക്കും. നാല് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും.
ബനർഹട്ട്-സംത്‌സേ പാതയിൽ രണ്ട് സ്റ്റേഷനുകൾ, ഒരു പ്രധാന പാലം, 24 ചെറിയ പാലങ്ങൾ, ഒരു മേൽപ്പാലം, 37 അണ്ടർപാസുകൾ എന്നിവ ഉണ്ടായിരിക്കുമെന്നും മൂന്ന് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ഭൂട്ടാൻ ഭാഗത്തുനിന്ന് 2.13 കിലോമീറ്ററും ഇന്ത്യൻ ഭാഗത്തുനിന്ന് 17.42 കിലോമീറ്ററും സംത്‌സെ പാതയുടെ ഭാഗമാകും. ഭൂട്ടാൻ ഭാഗത്തുനിന്ന് 2.39 കിലോമീറ്ററും ഇന്ത്യൻ ഭാഗത്തുനിന്ന് 66.66 കിലോമീറ്ററും ഗെലെഫു പാതയിലൂടെ സഞ്ചരിക്കും. ഈ പാളങ്ങൾ പൂർണമായും വൈദ്യുതീകരിക്കും. റെയിൽവേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പരിശീലനം നൽകാൻ ഭൂട്ടാനിൽ നിന്ന് പരമാവധി ആളുകളെ എത്തിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
































