ചെന്നൈ.കരൂർ അപകടത്തിന് പിന്നാലെ മുഖം രക്ഷിക്കൽ നടപടിയുമായി തമിഴക വെട്രിക് കഴകം. അടുത്തയാഴ്ചയിലെ വിജയ് യുടെ സംസ്ഥാന പര്യടനം റദ്ധാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും വിജയ് അറിയിച്ചു. വിജയ് വീട്ടിലിരുന്ന് ഓൺലൈനായി യോഗം ചേർന്നാണ് തീരുമാനങ്ങളെടുത്തത്
കരൂർ അപകടത്തിന് പിന്നാലെ ചെന്നൈയിലെ വീട്ടിലെത്തിയ വിജയ് ഇന്നലെ തന്നെ അഭിഭാഷകരുമായി സംസാരിച്ചിരുന്നു. രാവിലെ ടിവികെ ജനറൽ സെക്രട്ടറിമാരായ എൻ ആനന്ദ്., ആദവ് അർജുന, അഭിഭാഷകൻ അറിവഴകൻ തുടങ്ങിയവരുമായി വിജയ് ഓൺലൈൻ യോഗം ചേർന്നു. വിജയ് യുടെ മൌനം അപകടം ചെയ്യുമെന്ന് വിലയിരുത്തിയ യോഗത്തിന് ശേഷമാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷവും പരിക്കേറ്റവർക്ക് 2 ലക്ഷവും വീതം നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചത്. കോടതിയിൽ നിന്ന് രൂക്ഷവിമർശനമുയരാനുള്ള സാധ്യതയും ജനരോശവും കണക്കിലെടുത്ത് അടുത്തയാഴ്ചയിലെ വിജയ് യുടെ സംസ്ഥാനപര്യടനം റദ്ദാക്കി. അനിശ്ചിതകാലത്തേക്ക് പര്യടനം നീട്ടിവെയ്ക്കുമെന്നാണ് വിവരം. എൻ ആനന്ദ് ഉൾപ്പടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യതക്കുൾപ്പടെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാളെ മദ്രാസ് ഹൈക്കോടതിയിൽ സർക്കാർ അപകടവിവരം ധരിപ്പിക്കും. വിജയ് യെ പ്രതിചേർക്കുന്നതും അറസ്റ്റ് ചെയ്യുന്നതുമൊക്കെ ഹൈക്കോടതി പരാമർശങ്ങൾക്ക് പിന്നാലെയാകും തീരുമാനിക്കുക. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്





































