ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി, യമുന നദിയിൽ പ്രളയ മുന്നറിയിപ്പ്, നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

Advertisement

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് 206 മീറ്ററിന് മുകളിൽ ഉയർന്നു. പ്രളയ മുന്നറിയിപ്പിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടർന്ന് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പഞ്ചാബിലും ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും ഹിമാചൽ പ്രദേശിലും മഴക്കെടുതി രൂക്ഷമാണ്.

പഞ്ചാബിൽ ഇതുവരെ 30 പേരാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്. മൂന്നര ലക്ഷം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് സർക്കാർ കണക്കുകൾ. ഹിമാചൽപ്രദേശിൽ മൂന്ന് ദേശീയപാതകൾ ഉൾപ്പെടെ 800 ലധികം റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ മഴക്കെടുതിയിൽ 16 മരണം റിപ്പോർട്ട് ചെയ്തു. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ഒഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Advertisement