ഡല്‍ഹി കലാപ കേസ്: ഉമര്‍ ഖാലിദ് ഉള്‍പ്പെടെ പത്ത് പ്രതികള്‍ക്ക് ജാമ്യമില്ല, ഹർജി തള്ളിയത് ദില്ലി ഹൈക്കോടതി

Advertisement

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദ് ഉള്‍പ്പെടെ പത്തുപ്രതികള്‍ക്ക് ജാമ്യമില്ല.

ഉമർ ഖാലിദ്, തസ്ലീം അഹമ്മദ്, ഷർജീല്‍ ഇമാം എന്നിവരുള്‍പ്പെടെ പത്തുപേരുടെ ജാമ്യാപേക്ഷയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയുള്ള കേസുകളാണ് ഇവർക്കെതിരേയുള്ളത്.

ജസ്റ്റിസ് നവീൻ ചൗള അധ്യക്ഷനായ ബെഞ്ചാണ് തസ്ലീം അഹമ്മദ് ഒഴികെയുള്ള ഒൻപതുപേരുടെയും ജാമ്യാപേക്ഷ പരിഗണിച്ചത്. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് തസ്ലീം അഹമ്മദിന്റെ ജാമ്യാപേക്ഷയും പരിഗണിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഡല്‍ഹി പോലീസ് കോടതിയില്‍ പറഞ്ഞത്.

രാജ്യത്തിനെതിരേയാണ് പ്രതികള്‍ പോരാടിയത്. അതിനാല്‍ വിചാരണ പൂർത്തിയാക്കുന്നതുവരെ ജാമ്യം നല്‍കരുതെന്നും ഡല്‍ഹി പോലീസിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ കോടതിയില്‍ പറഞ്ഞു. തുടർന്ന് ഈ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഉമർ ഖാലിദ് ഉള്‍പ്പെടെയുള്ള പത്തുപേരും 2020 മുതല്‍ ജയിലിലാണ്. നേരത്തേ നാലുതവണ പ്രതികളുടെ ജാമ്യഹർജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയില്‍വന്നിരുന്നു. അന്നും കോടതി ജാമ്യഹർജി തള്ളിയിരുന്നു.

Advertisement