ന്യൂ ഡെൽഹി :
30 ദിവസം ജയിലിലായാല്‍ മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന ബിജെപി സര്‍ക്കാരിന്റെ ഭരണഘടനാ ഭേദഗതിക്ക് പൂര്‍ണപിന്തുണയുമായി ശശി തരൂര്‍. കോണ്‍ഗ്രസ് സഭയ്ക്ക് അകത്തും പുറത്തും ഈ വിഷയത്തില്‍ പ്രതിഷേധിക്കുന്നതിന് ഇടയിലാണ് വര്‍ക്കിങ് സമിതിയംഗത്തില്‍ നിന്നുളള വ്യത്യസ്ത നിലപാട്. കഴിഞ്ഞ കുറച്ചു നാളുകളായി പാര്‍ട്ടി നിലപാട് തള്ളി നരേന്ദ്ര മോദി സര്‍ക്കാരിന് നല്‍കുന്ന പിന്തുണയാണ് വിശ്വപൗരന്‍ ഇവിടേയും ആവര്‍ത്തിക്കുന്നത്.
ബില്ലില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. 30 ദിവസം ജയിലില്‍ കിടന്നാല്‍ നിങ്ങള്‍ക്ക് മന്ത്രിയായി തുടരാനാകുമോ? ഇത് സാമാന്യബുദ്ധിയുടെ കാര്യമാണ്. പരിശോധനയ്ക്കായി ബില്‍ ഒരു സമിതിയ്ക്ക് അയക്കാവുന്നതാണെന്നും സമിതിയില്‍ ചര്‍ച്ച നടക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് നല്ലതാണെന്ന് തരൂര്‍ പറഞ്ഞു.
ഭരണഘടനാ വിരുദ്ധവും പ്രതിപക്ഷത്തെ മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ലക്ഷ്യമിട്ടുളളതാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇക്കാര്യം പ്രിയങ്ക ഗാന്ധി അടക്കമുളള നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ അതൊന്നും താന്‍ പരിഗണിക്കുന്നേ ഇല്ലെന്ന സന്ദേശമാണ് തരൂര്‍ നല്‍കിയിരിക്കുന്നത്.





































