ഫ്‌ലോറിഡ: 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലെത്തും. വൈകിട്ട് മൂന്നുമണിയോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വന്നിറങ്ങും. യു.എസ് നാവികസേന പേടകം വീണ്ടെടുത്ത് കപ്പലിൽ കരയിലെത്തിക്കും. തുടർന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോവും.അവിടെ ഒരാഴ്ച മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും.
ഇതിനുശേഷമാകും ബരിഹാരാകാശ യാത്രികരെ പുറത്തേക്ക് വിടൂ. ഇതിനുശേഷമാകും ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തുക. ആക്സിയം 4 പേടകത്തിൽ ശുഭാംശുവിന്റെ സഹയാത്രികരായ പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും കൂടെയുണ്ട്. ഇവരെ വഹിച്ചുള്ള ക്രൂ ഡ്രാഗൺ പേടകം ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 4.45ന് ബഹിരാകാശനിലയത്തിൽനിന്ന് അൺഡോക്ക് ചെയ്തു. ആശയവിനിമയത്തിലെ തകരാർ കാരണം 10 മിനിറ്റ് താമസിച്ചാണ് പ്രക്രിയ പൂർത്തിയാക്കിയത്.
പൂർണമായും സ്വയംനിയന്ത്രിതമായാണ് ഡ്രാഗണിന്റെ തുടർന്നുള്ള സഞ്ചാരം. 22 മണിക്കൂറോളം ഭൂമിയെ വലംവച്ച ശേഷമാകും പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുക. ശുഭാംശുവിന്റെ ബഹിരാകാശ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവിട്ടത്. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു. രാജ്യത്തിന്റെ സ്വപ്നപദ്ധതികളായ ഗഗൻയാൻ (2027), ഭാരതീയ അന്തരീക്ഷ് ഭവൻ സ്പേസ് സ്റ്റേഷൻ എന്നിവയിൽ ശുഭാംശുവിന്റെ അനുഭവങ്ങൾ നിർണായകമാകും.