ന്യൂഡൽഹി: അഞ്ചു രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കു നാളെ തുടക്കം. എട്ടു ദിവസത്തെ സന്ദർശനത്തിൽ നാളെ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കൻ രാജ്യമായ ഘാനയിലെത്തും. പിന്നീട് ട്രിനിഡാഡ് അൻറ് ടൊബാഗോ, അർജൻറീന എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തും.
പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്നതാകണം ബ്രിക്സ് സംയുക്ത പ്രഖ്യാപനം എന്ന നിർദേശം ഇന്ത്യ മുന്നോട്ടു വെച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിനെതിരെ കർശന നയം വേണം എന്ന നിലപാട് പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ അറിയിക്കും. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനും ഉചകോടിയിൽ പങ്കെടുക്കുന്നില്ല.
ബ്രസീലിൽ നിന്ന് മടങ്ങുമ്പോൾ നമീബിയയിലും മോദി സന്ദർശനം നടത്തും. 30വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഫ്രിക്കയിലെ ഘാന സന്ദര്‍ശിക്കുന്നത്. ജൂലൈ രണ്ട്, മൂന്ന് തീയതികളിലായിരിക്കും മോദിയുടെ ഘാന സന്ദര്‍ശനം. ഘാന സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലേക്ക് പോകും.
26 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആൻഡ് ടുബാഗോ സന്ദർശനമാണിത്. ഇതിനുശേഷം ജൂലൈ ആറ്, ഏഴ് തീയതികളിലായിരിക്കും ബ്രസീലിലെ റിയോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുക. ജൂലൈ ഒമ്പതിനായിരിക്കും നമീബയിലെത്തുക. വിവിധ രാജ്യങ്ങളിലെ സന്ദർശനത്തിൽ പ്രധാനപ്പെട്ട ധാരണാപത്രങ്ങൾ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.