വിമാനത്തിലെ 11എ സീറ്റിന്‍റെ അത്ഭുതരക്ഷ ഇതാദ്യമല്ല, രമേഷ് കുമാറിനെ പോലെ 27 വർഷം മുമ്പ് രക്ഷപ്പെട്ടത് നടൻ; ഞെട്ടിക്കുന്ന യാദൃശ്ചികത

1460
Advertisement

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിന്‍റെ ആഘാതത്തിലാണ് ഇന്ത്യ. 274 പേര്‍ക്കാണ് ആകാശ ദുരന്തത്തില്‍ ജീവൻ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്നവരില്‍ ഒരാൾക്ക് മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്. എയർ ഇന്ത്യ ദുരന്തത്തെക്കുറിച്ച് അറിഞ്ഞപ്പോൾ 27 വർഷം മുമ്പ് നടന്ന വിമാനാപകടത്തെ അതിജീവിച്ച ഒരു തായ് നടന് ഞെട്ടിക്കുന്ന ഒരു യാദൃശ്ചികത തോന്നി.

എയർ ഇന്ത്യ അപകടത്തെ അതിജീവിച്ചയാൾ താൻ ഇരുന്ന അതേ സീറ്റിലായിരുന്നു എന്നാണ് അദ്ദേഹം ശ്രദ്ധിച്ചത്. 1998 ഡിസംബർ 11-ന് തന്‍റെ 20-ാം വയസിലാണ് റുവാങ്‌സാക് ലോയ്ചുസാകിന് അപകടം സംഭവിക്കുന്നത്. തായ് എയർവേസ് ഫ്ലൈറ്റ് TG261 തായ്‌ലൻഡിന്റെ തെക്ക് ഭാഗത്ത് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തകർന്നു വീണപ്പോൾ റുവാങ്‌സാക് മരണത്തെ അതിജീവിച്ചു. ഈ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 146 പേരിൽ 101 പേരും മരിച്ചിരുന്നു.

എയർ ഇന്ത്യ ഫ്ലൈറ്റ് AI171 അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേഷ് 11എ സീറ്റിലായിരുന്നു ഇരുന്നതെന്ന് അറിഞ്ഞപ്പോൾ തനിക്ക് രോമാഞ്ചം വന്നുവെന്ന് ഇപ്പോൾ 47 വയസുള്ള റുവാങ്‌സാക് പറഞ്ഞു. തായ് ഭാഷയിൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ റുവാങ്‌സാക് ഇങ്ങനെ കുറിച്ചു: “ഇന്ത്യയിൽ ഒരു വിമാനാപകടത്തെ അതിജീവിച്ചയാൾ. അദ്ദേഹം എന്‍റെ അതേ സീറ്റിൽ തന്നെയായിരുന്നു. 11A.” വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ബോയിംഗ് ഡ്രീംലൈനർ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്.

1998ലെ തന്‍റെ ബോർഡിംഗ് പാസ് ഇപ്പോൾ കൈവശമില്ലെന്ന് റുവാങ്‌സാക് പറഞ്ഞു, എന്നാൽ പത്രവാർത്തകളിൽ തന്‍റെ സീറ്റ് നമ്പറും രക്ഷപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മരണത്തെ അതിജീവിച്ചതിന് ശേഷം വർഷങ്ങളോളം താൻ അനുഭവിച്ച മാനസികമായ പ്രയാസങ്ങളെ കുറിച്ച് നടൻ പലതവണ പരസ്യമായി സംസാരിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഒരു ദശാബ്ദത്തോളം അദ്ദേഹം പിന്നീട് വിമാനയാത്ര ചെയ്തിട്ടില്ല.

Advertisement