ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ആദിൽ ഹുസൈന്റെ ഭാര്യക്ക് ജോലി നൽകി സർക്കാർ. ജമ്മു കശ്മീർ ഗവർണർ മനോജ് സിൻഹ വീട്ടിലെത്തി നിയമന ഉത്തരവ് കൈമാറി. പഹൽഗാം ഭീകരാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സയ്ദ് ആദിൽ ഹുസൈൻ ഷാ കൊല്ലപ്പെട്ടത്. ആദിലിന്റെ കുടുംബത്തിന് സർക്കാർ ജോലി നൽകണമെന്ന് സർവകക്ഷിയോഗത്തിൽ പ്രമേയം പാസാക്കിയിരുന്നു. ആക്രമണം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് കുടുംബത്തിന് ആശ്വാസമായി ഭാര്യയ്ക്ക് ജോലി നൽകുന്നത്.
28 പേരാണ് ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മലയാളിയായ ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളെ ഉപദ്രവിക്കാതെ ഭീകരവാദികൾ പുരുഷൻമാരെ കൊലപ്പെടുത്തുകയായിരുന്നു. പഹൽഗാമിൽ നിന്നും കാട്ടിലൂടെ ഓടിപ്പെടുകയായിരുന്നു രാമചന്ദ്രൻ്റെ മകളും പേരമക്കളും. പാകിസ്ഥാനെതിരെ ഇതിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നടപടികളും ഉണ്ടായി. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ ദിവസങ്ങളോളം സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് അതിർത്തി ശാന്തമായത്.