കല്യാണം കഴിഞ്ഞ് 5 മാസം, ലണ്ടനിലുള്ള ഭർത്താവിന്‍റെ അടുത്തേക്കുള്ള യാത്രയിൽ മരണം; നോവായി പിതാവിനൊപ്പം അവസാന സെൽഫി

47
Advertisement

അഹമ്മദാബാദ്: ഗുജറാത്തിൽ എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ചവരിൽ തീരാനോവായി നവവധുവും. രാജസ്ഥാനിലെ ബലോതാര ജില്ലയിലെ അറബ സ്വദേശിനിയായ ഖുശ്ബു (21)വാണ് വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ രാജ്യത്തെ നടുക്കിയ വിമാന അപകടത്തിൽ കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ലണ്ടനിലേക്ക് പോയ ഭർത്താവ് വിപുലിനെ കാണാനുള്ള യാത്രയിലാണ് ഖുശ്ബുവിന്‍റെ ജീവൻ പൊലിഞ്ഞത്.

ഈ വർഷം ജനുവരിയിലായിരുന്നു വിപുലുമായുള്ള ഖുശ്ബുവിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഖുശ്ബുവിന് ഭർത്താവിനടുത്തേക്ക് പോകാൻ അവസരമുണ്ടായത്. ഏറെ സന്തോഷത്തോടെയാണ് 21 കാരി വിമാനത്താവളത്തിലെത്തിയത്. എന്നാൽ പറന്നുയർന്ന് മിനിറ്റുകൾക്കകം കുടുംബത്തിന്‍റെ എല്ലാ സന്തോഷങ്ങളെയും തകർത്ത് ഖുശ്ബു യാത്ര ചെയ്ത വിമാനം തകർന്നുവീണു. നിമിഷങ്ങൾക്കൊണ്ട് എല്ലാം അവസാനിപ്പിച്ച് ഖുശ്ബു മരണത്തിന് കീഴടങ്ങി.

ഈ ബുധനാഴ്ച രാത്രിയാണ് ലണ്ടനിലേക്കുള്ള യാത്രയ്ക്കായി ഗ്രാമത്തിൽ നിന്ന് ഖുശ്ബു അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചത്. പിതാവ് മദൻസിങ് ഖുശ്ബുവിനെ വിമാനത്താവളത്തിൽ കൊണ്ടുവിടാൻ എത്തിയിരുന്നു. അച്ഛൻ മദൻ സിങ് വിമാനത്താവളത്തിൽ നിന്നുമുള്ള സെൽഫി സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. അത് മകളോടൊപ്പമുള്ള അവസാന സെൽഫിയാകുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. ‘മകൾ ഖുശ്ബുവിന് എല്ലാ അനുഗ്രഹങ്ങളും നേരുന്നു. അവൾ ലണ്ടനിലേക്ക് പോകുകയാണ്’- എന്ന കുറിപ്പോടെയാണ് മദൻ സിങ് ചിത്രം പങ്കുവച്ചത്.

സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിനിടെ തകർന്നത്. ഇന്നലെ ഉച്ചക്ക് 1:38 നാണ് അപകടമുണ്ടായത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം ലണ്ടനിലേക്ക് പറന്നുയര്‍ന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രേളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു.

Advertisement