വീട്ടുകാരുടെ ‘ആകാശമായവൾ’! ഗേറ്റിനു സമീപം വന്ന് സർപ്രൈസായി വിളിച്ചു: മഹാദുരന്തം കവർന്ന മകളെയോർത്ത് പിതാവ്

1523
Advertisement

മഹാദുരന്തം കവർന്ന പ്രിയപ്പെട്ടവരെ ഓർത്ത് തീരാവേദനയിൽ കഴിയുന്ന കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണ് ലോകം. അഹമ്മദാബാദിലെ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ മണിപ്പുരിലെ തൗബൽ സ്വദേശിയായ ങാൻതോയ് ശർമ കോങ്ബ്രെയിലാപവും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ ക്യാബിൻ ക്രൂ അംഗമായിരുന്നു ഈ ഇരുപത്തിയൊന്നുകാരി.

അപകടം സംഭവിച്ച ജൂൺ 12ന് രാവിലെ 11.30 നാണ് ങാൻതോയ് അവസാനമായി കുടുംബാംഗങ്ങളെ ബന്ധപ്പെട്ടത്. ലണ്ടനിലേക്കു പറക്കുകയാണെന്ന് അവൾ സഹോദരിയോട് പറയുകയും ചെയ്തു. ‘ഒന്നു രണ്ടു ദിവസത്തേക്ക് വിളിക്കാൻ കഴിയില്ലെന്നും ജൂൺ 15ന് തിരിച്ചെത്തിയ ശേഷം ബന്ധപ്പെടാമെന്നും അവൾ പറഞ്ഞിരുന്നു. അതാണ് അവൾ അവസാനമായി ഞങ്ങളോട് പറഞ്ഞത്.’– മകൾ നഷ്ടപ്പെട്ട ദുഃഖത്തിൽ തകർന്ന മനസ്സോടെ ങാൻതോയ്‌യുടെ പിതാവ് നന്ദേഷ് കുമാർ ശർമ പറഞ്ഞു.

മൂത്തമകൾ അപകട വാർത്ത അറിഞ്ഞ് വിളിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അവൾ ആ വിമാനത്തിനുള്ളിലുണ്ടായിരുന്നെന്ന് ഞങ്ങൾ കരുതുന്നു. പക്ഷേ, എയർ ഇന്ത്യയിൽ നിന്നോ അധികൃതരിൽ നിന്നോ ങാൻതോയ് അപകടത്തിൽപ്പെട്ടതായി ഔദ്യോഗിക വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഫെയ്സ്ബുക്കിൽ നിന്നുള്ള വിവരം മാത്രമാണ് ഞങ്ങൾക്കുള്ളത്.’– അദ്ദേഹം വ്യക്തമാക്കി.

2023ലാണ് ങാൻതോയ് എയർ ഇന്ത്യയിൽ ജോലിക്കു കയറുന്നത്. ‘ഇംഫാലിലെ ഡിഎം കോളജിൽ ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞതേയുള്ളൂ. അവളുടെ ഏതാനും സുഹൃത്തുക്കൾ എയർഹോസ്റ്റസ് പരിശീലനത്തിനു പോകുന്നുണ്ടെന്നു പറഞ്ഞു. അവർ ഇന്റർവ്യൂവിനു പോകുമ്പോൾ അവളെയും വിളിച്ചു. ആ ഇന്റർവ്യൂവിൽ അവൾ പരിശീലനത്തിനു തെരഞ്ഞെടുക്കപ്പെട്ടു. അവൾ വളരെ ചെറുപ്പമാണ്. പക്ഷേ, ഈ പ്രായത്തിൽ അവൾക്ക് നല്ലൊരു കമ്പനിയിൽ ജോലികിട്ടിയതിൽ എനിക്ക് വളരെ സന്തോഷം തോന്നി. കുറച്ചുകൂടി കഴിയുമ്പോൾ അവൾ മണിപ്പുരിൽ തന്നെ എന്തെങ്കിലും സ്ഥിര വരുമാനമുള്ള ജോലി കണ്ടെത്തുമെന്നും ഞാൻ കരുതി.’– ങാൻതോയിയുടെ പിതാവ് പറഞ്ഞു.

ജോലിയുടെ സൗകര്യാർഥം എയർഇന്ത്യയിലെ മണിപ്പുരി എയർഹോസ്റ്റസുമാരായ സുഹൃത്തുക്കൾക്കൊപ്പം മുംബൈയിലായിരുന്നു ങാൻതോയി താമസിച്ചിരുന്നത്. മാർച്ചിലായിരുന്നു ങാൻതോയി അവസാനമായി വീട്ടിലെത്തിയത്. ‘അവൾ വളരെ കുറച്ചു ദിവസം മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുറച്ചു ദിവസത്തെ അവധിയെടുത്ത് അപ്രതീക്ഷിതമായാണ് അവൾ എത്തിയത്. വീടിന്റെ ഗേറ്റിനു സമീപം വന്ന് അവൾ ചേച്ചിയെ ഫോണിൽ വിളിക്കുകയായിരുന്നു.’– ങാൻതോയിയുടെ പിതാവ് വേദനയോടെ ഓർത്തു.

Advertisement