ബോയിങ് ഡ്രീംലൈനർ 787–8 പറക്കൽ അവസാനിപ്പിക്കും; സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രം സർവീസ്

321
Advertisement

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനത്താവളത്തിൽ 260 പേരുടെ മരണത്തിനിടയാക്കിയ ബോയിങ് ഡ്രീംലൈനർ 787–8 വിമാനങ്ങൾ താൽക്കാലികമായി പറക്കൽ അവസാനിപ്പിക്കും. സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രം സർവീസുകൾ തുടരാൻ കേന്ദ്രം ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്ത്യ–യുഎസ് ഉദ്യോഗസ്ഥർ ഇക്കാര്യം ചർച്ച ചെയ്യുകയാണ്. വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ നടപടിക്രമങ്ങൾ സംബന്ധിച്ച പരിശോധനകൾ എയർ ഇന്ത്യയും ആരംഭിച്ചു.

എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം 242 പേരുമായി ഇന്നലെ ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കു പറന്നുയർന്ന് 32 സെക്കൻഡിനകം വിമാനത്താവളത്തിനടുത്ത് ബി.ജെ. മെഡിക്കൽ കോളജ് വളപ്പിലേക്കു തകർന്നുവീണു കത്തുകയായിരുന്നു. മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലും സമീപത്തെ സ്റ്റാഫ് ക്വാർട്ടേഴ്സിലുമായി അഞ്ചു പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വിജയ് രൂപാണിയും (68) പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശിയായ നഴ്സ് രഞ്ജിത ജി.നായരും (40) ഉൾപ്പെടെ 229 യാത്രക്കാരും 2 പൈലറ്റുമാരടക്കം 12 ജീവനക്കാരും മരിച്ചു.

ഹോസ്റ്റൽ കന്റീനിൽ എംബിബിഎസ് വിദ്യാർഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.230 യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാരാണ്. 53 ബ്രിട്ടിഷ് പൗരർ, 7 പോർച്ചുഗീസ് പൗരർ, ഒരു കാനഡ പൗരൻ എന്നിവരുമുണ്ടായിരുന്നു. ഇവരിൽ പലരും വിദേശപൗരത്വമുള്ള ഇന്ത്യക്കാരാണ്. രണ്ട് കൈക്കുഞ്ഞുങ്ങളും 11 കുട്ടികളും യാത്രക്കാരുടെ പട്ടികയിലുണ്ട്. ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ അടിയന്തര ലാൻഡിങ്ങിനു സഹായം തേടി എയർ ട്രാഫിക് കൺട്രോളിലേക്കു സന്ദേശം നൽകി. പിന്നാലെ 625 അടി ഉയരത്തിൽനിന്നു വിമാനം വീഴുകയായിരുന്നു. ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ കണ്ടെടുത്തു. ഇതും കോക്പിറ്റ് വോയ്സ് റിക്കോർഡറും പരിശോധിച്ചാലേ അപകട കാരണം വ്യക്തമാകൂ.

തകർന്നുവീണ എയർ ഇന്ത്യ വിമാനം എഐ 171 വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് രക്ഷാപ്രവർത്തകർ കണ്ടെത്തി. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളിൽ ഒന്ന് കണ്ടെത്തിയത്. വിമാനത്തിന്റെ പിൻഭാഗത്തുള്ള ബ്ലാക്ക് ബോക്സാണ് കണ്ടെത്തിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്ലാക്ക് ബോക്സിലെ റെക്കോർഡിങ്ങുകൾ വിശകലനം ചെയ്യുന്നതിനായി ഉടനെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർക്ക് കൈമാറും. അതേസമയം വിമാനത്തിന്റെ മുൻഭാഗത്തുള്ള രണ്ടാമത്തെ ബ്ലാക്ക് ബോക്സ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വിമാനം പറക്കുന്നതിനിടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന ബ്ലാക്ക് ബോക്സിലാണ്. ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള ഈ ചതുരാകൃതിയിലുള്ള സംവിധാനത്തിൽ വിമാനാപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സഹായിക്കുന്ന ഫ്ലൈറ്റ്, കോക്ക്പിറ്റ് റെക്കോർഡിങുകൾ, ഫ്ലൈറ്റ് ഡേറ്റ എന്നിവ രേഖപ്പെടുത്തിയിരിക്കും.

അതിനിടെ വിമാനദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 241 യാത്രക്കാരും വിമാനം തകർന്നു വീണ മെഡിക്കൽ കോളജിലെ മെ‍ഡിക്കൽ വിദ്യാർഥികളുമാണ് മരിച്ചിരിക്കുന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി, ലണ്ടനിൽ മലയാളി നഴ്സായ രഞ്ജിത.ആർ.നായർ അടക്കം 241 പേരാണ് മരിച്ചത്. അതേസമയം ഡിഎൻഎ പരിശോധനകള്‍ക്ക് ശേഷമായിരിക്കും മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി സർക്കാർ സ്ഥിരീകരിക്കുക.

Advertisement