അഹമ്മദാബാദ് വിമാനാപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന

17
Advertisement

അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലെ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന തുടങ്ങി.  അപകടസ്ഥലം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിച്ചു. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ മരണക്കണക്ക് ഔദ്യോഗികമായി പുറത്തുവിടടുവെന്ന് അമിത് ഷാ വ്യക്തമാക്കി. “വിമാനത്തിൽ വലിയ തീയും അത്യുഷ്ണവും ഉണ്ടായത് കാരണം യാത്രക്കാർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ ഏറെക്കുറെ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് വിമാനാപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ബാക്കിയെല്ലാവരും മരണപ്പെട്ടു. ബ്രിട്ടീഷ് പൗരനായ ഇന്ത്യൻ വംശജൻ വിശ്വാസ് കുമാർ രമേഷ് (45) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. എമർജൻസി എക്സിറ്റ് വഴിയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. സീറ്റ് നമ്പർ 11A ആയിരുന്നു ഇദ്ദേഹത്തിന്റേത്. അപകടത്തിൽ സഹോദരനും ഒപ്പമുണ്ടായിരുന്നു.

വിമാനം ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് പതിച്ചത്. അപകടത്തിൽ അഞ്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളും മരിച്ചു. മെഡിക്കൽ കോളേജ് ഹോസ്റ്റലിന് വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ലണ്ടൻ ഗാറ്റ്‌വിക് ലക്ഷ്യമാക്കി പറന്നുയർന്ന എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനമാണ് തകർന്നു വീണത്.

Advertisement