ലോകം ഞെട്ടി,രമേശ് വിശ്വാസിന്‍റെ രക്ഷപ്പെടല്‍ അവിശ്വസനീയം

1602
Advertisement

അഹമ്മദാബാദ്: ഗുജറാത്തിലുണ്ടായ വിമാന ദുരന്തത്തിലെ അവിശ്വസനീയമായൊരു രക്ഷപ്പെടലാണിന്ന് ലോകത്ത് ചര്‍ച്ചാവിഷയം. 11എ സീറ്റില്‍ യാത്ര ചെയ്തിരുന്ന രമേശ് വിശ്വാസ് കുമാര്‍ ആണ് ജീവനോടെ രക്ഷപ്പെട്ടത്. 38കാരനായ രമേശ് പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബ്രിട്ടീഷ് പൗരത്വമുളള ഇന്ത്യന്‍ വംശജനാണ് രമേശ് വിശ്വാസ് കുമാര്‍ . വിമാനം കത്തിയമരും മുന്‍പ് എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തേക്ക് ചാടിയാണ് രമേശിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍.

ദാമന്‍ദിയു സ്വദേശിയാണ് രമേശ് വിശ്വാസ്. നാട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ രമേശ് തിരികെ ലണ്ടനിലേക്ക് പോകാനുളള യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. സഹോദരനും രമേശിന് ഒപ്പം വിമാനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എല്ലാം വളരെ പെട്ടെന്ന് ആയിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന രമേശ് പറയുന്നു. 30 സെക്കന്‍ഡിനുളളില്‍ വിമാനം തകര്‍ന്നു. പുറത്തേക്ക് എടുത്ത് ചാടുകയായിരുന്നു. സഹോദരനെ കണ്ടെത്താന്‍ സാധിച്ചില്ല. ചുറ്റും കണ്ടത് മൃതദേഹങ്ങള്‍ ആണെന്നും രമേശ് പറയുന്നു.

യാത്രക്കാരും ജീവനക്കാരും അടക്കം 242 പേരാണ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഇതുവരെ 204 മൃതദേഹങ്ങള്‍ ആണ് കണ്ടെടുത്തിട്ടുളളത് എന്ന് അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.

Advertisement