ന്യൂഡൽഹി: വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ സർവ്വകക്ഷി സംഘങ്ങളുടെ വിശദാംശങ്ങൾ പുറത്ത്. യു.എസ്. പനാമ, ബ്രസീൽ, കൊളംബിയ, ഗയാന ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലേക്കാണ് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പോവുക. പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ പാകിസ്താന്റെ നിലപാടുകൾ ലോകത്തിനു മുന്നിൽ തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെയും ഇന്ത്യയുടെ നിലപാടുകൾ വിശദീകരിക്കുന്നതിനുമായാണ് വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ സർവകക്ഷി സംഘത്തെ അയയ്ക്കുന്നത്.
ആകെ ഏഴ് സംഘങ്ങളെയാണ് കേന്ദ്രസർക്കാർ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. ഇതിൽ നാല് സംഘങ്ങളെ നയിക്കുന്നത് ബിജെപി- എൻഡിഎ നേതാക്കളാണ്. രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡെ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള ശ്രീകാന്ത് ഷിൻഡെ എന്നിവരാണ് ഭരണകക്ഷിയിൽ നിന്നുള്ളവർ. പ്രതിപക്ഷത്തുനിന്ന് ശശി തരൂർ, എൻസിപി ശരദ് പവാർ വിഭാഗത്തിലെ സുപ്രിയ സുലെ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരാണ് ഉള്ളത്.
ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, സിംഗപ്പുർ, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവക്ഷി സംഘത്തെ കോൺഗ്രസ് നേതാവായ സഞ്ജയ് ഝാ ആണ് നയിക്കുക. കേരളത്തിൽ നിന്ന് ജോൺ ബ്രിട്ടാസ് സി പി എം പ്രതിനിധിയായി ഈ സംഘത്തിലാണുണ്ടാവുക.
മിഡിൽ ഈസ്റ്റ്- അറബ് രാജ്യങ്ങളിലേക്കുള്ള സംഘത്തെ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് നയിക്കും.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 40 പേരാണ് ഈ ഏഴ് സംഘത്തിലുൾപ്പെടുന്നത്. ഈജിപ്പ്റ്റ്, എത്യോപ്യ, ഖത്തർ, ദക്ഷിണാഫ്രിക്ക, സംഘത്തിൽ ബിജെപി പ്രതിനിധിയായി മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും ഉൾപ്പെട്ടിട്ടുണ്ട്.യു എ ഇ, കോംഗോ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന സംഘ ത്തിൽ മുസ്ലിം ലീഗ് അംഗമായ ഇ.ടി മുഹമ്മദ് ബഷീർ ഇടം നേടി.
അതേസമയം പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് ഔദ്യോഗികമായി നിർദ്ദേശിച്ച പട്ടികയിൽ ശശി തരൂരിന്റെയും മനീഷ് തിവാരിയുടെയും പേരുണ്ടായിരുന്നില്ല. എന്നാൽ ഈ ലിസ്റ്റിന് പുറമെ ഇവരെ രണ്ടുപേരെയും കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തിലേക്ക് നിശ്ചയിച്ചു. ഇതിൽ ശശി തരൂരിനെ ഒരു സംഘത്തെ നയിക്കാനും നിയോഗിച്ചു.