നീറ്റ് പരീക്ഷയ്ക്കിടെ വൈദ്യുതി മുടങ്ങി; ഫലപ്രഖ്യാപനം തടഞ്ഞ് കോടതി

801
Advertisement

പരീക്ഷയ്ക്കിടെ വൈദ്യുതി മുടങ്ങിയത് പ്രകടനത്തെ ബാധിച്ചെന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ നീറ്റ് യുജി ഫലപ്രഖ്യാപനം തടഞ്ഞ് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന്റെതാണ് നടപടി. മെയ് നാലിന് നടന്ന നീറ്റ് പരീക്ഷയ്ക്കിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് മധ്യപ്രദേശില്‍ വ്യാപകമായി വൈദ്യുതി മുടങ്ങിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥി ഹൈക്കോടതിയെ സമീപിച്ചത്.

വിദ്യാര്‍ത്ഥിയുടെ ഹര്‍ജിയില്‍ ഇടപെട്ട കോടതി പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. ഹര്‍ജി വീണ്ടും പരിഗണനയ്ക്ക് എടുക്കും വരെ നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കരുത് എന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി ജൂണ്‍ 30 ന് വീണ്ടും പരിഗണിക്കും.

ഹര്‍ജിയില്‍ പരീക്ഷ സംഘടിപ്പിക്കുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ), കേന്ദ്ര സര്‍ക്കാര്‍, മധ്യപ്രദേശ് വെസ്റ്റ് സോണ്‍ വൈദ്യുതി വിതരണ കമ്പനി എന്നിവരില്‍ നിന്ന് വിശദീകരണം നേടി. നാലാഴ്ചയ്ക്കകം വിഷയത്തില്‍ വിശദീകരണം നല്‍കണം എന്നാണ് കോടതിയുടെ നിര്‍ദേശം.
ഇന്‍ഡോറില്‍ നീറ്റ് പരീക്ഷ നടന്ന കേന്ദ്രങ്ങളില്‍ മിക്കതിലും വൈദ്യുതി മുടക്കം ഉള്‍പ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനുള്ള ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആരോപിച്ചു. മേഖലയില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അധികൃതര്‍ ആവഗണിച്ചെന്നും അഭിഭാഷകന്‍ ആരോപിച്ചു. പരീക്ഷയിക്കിടെ വൈദ്യുതി മുടങ്ങിയപ്പോള്‍ പല കേന്ദ്രങ്ങളിലും മെഴുകുതിരി വെളിച്ചത്തിലായിരുന്നു കുട്ടികള്‍ പരീക്ഷ പൂര്‍ത്തിയാക്കിയത് എന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

Advertisement