ജസ്റ്റീസ് ബി ആർ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

Advertisement

ന്യൂഡൽഹി: സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ്‌ ഖന്നയാണ് കേന്ദ്രസർക്കാരിന് ഗവായിയുടെ പേര് നിർദേശിച്ചത്. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയാണ് ജസ്റ്റിസ് ബി ആർ ഗവായ്. കേരളത്തിന്റെ മുൻ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ മകനാണ്.
ഇലക്‌ട്രല്‍ ബോണ്ട് കേസ്, ബുള്‍ഡോസര്‍ രാജിനെതിരായ വിധി എന്നിവയടക്കം സുപ്രധാന വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം.
ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ബി ആർ ഗവായ്. ആറ് മാസത്തേക്കാണ് ബി ആർ ഗവായുടെ ​​നിയമനം. നവംബര്‍ 23ന് കാലാവധി അവസാനിക്കും. ബോംബെ ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ഗവായ് നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി ചാൻസലറാണ്‌. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സ് ഒഫീഷ്യോ എക്സിക്യൂട്ടീവ് ചെയർമാനുമാണ്.

നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ , അമരാവതി മുനിസിപ്പൽ കോർപ്പറേഷൻ, അമരാവതി സർവകലാശാല എന്നിവയുടെ സ്റ്റാൻഡിംഗ് കൗൺസിലായിരുന്നു അദ്ദേഹം. 1992 ആഗസ്‌ത്‌ മുതൽ 1993 ജൂലൈ വരെ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്‌ഠിച്ചു.

പിന്നീട്, 2000 ജനുവരി 17 ന് നാഗ്പൂർ ബെഞ്ചിൽ ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2003 നവംബർ 14 ന്ബി ആർ ഗവായിയെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി. 2019 ലാണ്‌ ഗവായിയെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കുന്നത്‌