മുംബൈ: അമ്മ മരിക്കാൻ ഇടയായ വാഹനാപകടത്തിന് കാരണം സ്വന്തം അച്ഛന്റെ അശ്രദ്ധയാണെന്ന് ആരോപിച്ച് എട്ട് വയസുകാരി നൽകിയ പരാതിയിൽ 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. വാഹനം ഇൻഷ്യുർ ചെയ്തിരുന്ന കമ്പനിയാണ് പണം നൽകേണ്ടത്. കേസിനെ ഇൻഷുറൻസ് കമ്പനി എതിർത്തെങ്കിലും മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ കുട്ടിയ്ക്ക് അനുകൂലമായ വിധി പ്രസ്താവിക്കുകയായിരുന്നു.
2021 ഡിസംബർ 24ന് നടന്ന അപകടമാണ് കേസിന് ആധാരം. റോഡിലെ ഡിവൈഡറിലേക്ക് വാഹനം ഇടിച്ചുകയറി 38കാരിക്ക് ഗുരുതര പരിക്കേൽക്കുകയും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിക്കുകയുമായിരുന്നു. മരണപ്പെട്ട യുവതിയുടെ ഭർത്താവാണ് വാഹനം ഓടിച്ചിരുന്നത്. മകളും ഒപ്പമുണ്ടായിരുന്നു. അമ്മയുടെ മരണ ശേഷം മകൾ തന്റെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പമായി ജീവിതം. അച്ഛൻ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് കാണിച്ച് പിന്നീട് മകൾ മോട്ടോർ വാഹന അപകട ക്ലെയിം ട്രിബ്യൂണലിൽ കേസ് ഫയൽ ചെയ്തു. മോട്ടോർ വാഹന നിയമത്തിലെ 166-ാം വകുപ്പ് പ്രകാരം അച്ഛനും ഇൻഷുറൻസ് കമ്പനിയുമായിരുന്നു എതിർ കക്ഷികൾ.
കേസിനെ ഇൻഷുറൻസ് കമ്പനി എതിർത്തു. ഒരു അജ്ഞാത വാഹനം പിന്നിൽ നിന്ന് വന്നിടിച്ചതാണ് അപകട കാരണമെന്നും വാഹനം ഓടിച്ചിരുന്നയാളിന് ഡ്രൈവിങ് ലൈസൻസ് ഇല്ലായിരുന്നുവെന്നും കമ്പനി വാദിച്ചു. അതുകൊണ്ടു തന്നെ ഇൻഷുറൻസ് തുക കൊടുക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. എന്നാൽ തെളിവുകൾ പരിശോധിച്ച ട്രിബ്യൂണൽ ഈ വാദങ്ങൾ നിരസിച്ചു. വാഹനത്തിന് കോംപ്രഹെൻസീവ് പോളിസി ഉണ്ടായിരുന്നത് കൊണ്ടുതന്നെ കുട്ടിയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കമ്പനി കണ്ടെത്തി.
ക്ലിനിക്കൽ ഇൻസ്ട്രക്ടറായിരുന്ന അമ്മയ്ക്ക് മാസം 38,411 രൂപ ശമ്പളമുണ്ടായിരുന്നു. ഇതിന് പുറമെ ചെലവുകളും നഷ്ടങ്ങളും കണക്കാക്കിയാണ് കോടതി ആകെ നഷ്ടപരിഹാര തുക 64.82 ലക്ഷമായി കണക്കാക്കിയത്. എന്നാൽ കേസിൽ അച്ഛൻ കുറ്റക്കാരനാണെന്ന് വരുന്നതിനാൽ പകുതി തുക കുറച്ച് മകൾക്ക് അവകാശപ്പെട്ട 32.41 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു. കേസ് ഫയൽ ചെയ്ത തീയ്യതി മുതലുള്ള എട്ട് ശതമാനം പലിശയും കമ്പനി നൽകണം.