8500 കോടി പാകിസ്ഥാന് അനുവദിച്ച് ഐഎംഎഫ്, ഈ പണം എന്തിന് ഉപയോഗിക്കുമെന്ന് അറിയുമോ; വിമർശിച്ച് ഒമർ അബ്‍ദുള്ള

49
Advertisement

ശ്രീനഗര്‍: ഐഎംഎഫ് പാകിസ്ഥാന് ധനസഹായം നൽകാൻ തീരുമാനിച്ചതിൽ കടുത്ത വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള. അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) പാകിസ്ഥാന് നൂറ് കോടി ഡോളർ വായ്പയാണ് അനുവദിച്ചത്. പല പ്രദേശങ്ങളെയും തകർക്കാൻ അവർ ഉപയോഗിക്കുന്ന ആയുധങ്ങൾ വാങ്ങിയതിനുള്ള പണം തിരിച്ചടയ്ക്കാനാണ് ഇത് ഉപയോഗിക്കപ്പെടുകയെന്ന് ഒമര്‍ പറഞ്ഞു.

ഒരു വശത്ത് അതിർത്തിയിലെ അക്രമം നിർത്തണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നു. മറുവശത്ത് ഐഎംഎഫ് പാകിസ്ഥാന് അകമഴിഞ്ഞ് ധനസഹായം നൽകുന്നു. ഈ പണം പാകിസ്ഥാൻ ഉപയോഗിക്കുന്നത് നിയന്ത്രണരേഖയിലെ ഇന്ത്യൻ ഗ്രാമങ്ങൾ തകർക്കാനാണെന്ന് ഒമർ പറഞ്ഞു. ഫലത്തിൽ ആക്രമണം തുടരാൻ പാകിസ്ഥാന് ഐഎംഎഫ് ധനസഹായം നൽകുന്നത് പോലെ തന്നെയാണ്. പിന്നെ അങ്ങനെയാണ് നിലവിലെ സംഘർഷം എങ്ങനെ കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വർധിച്ചുവരുന്ന പാകിസ്ഥാന്‍റെ കടബാധ്യതക്കിടയിൽ തകർന്ന സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കാനുള്ള ജീവനാഡിയാണ് ഈ വായ്പ. പാകിസ്ഥാന്‍റെ ‘മോശം ട്രാക്ക് റെക്കോർഡ്’ കണക്കിലെടുത്ത് ഇത്തരം വായ്പകളുടെ കാര്യക്ഷമതയെക്കുറിച്ചും അതിർത്തി കടന്നുള്ള തീവ്രവാദത്തെ സ്പോൺസർ ചെയ്യാൻ ഇത്തരം ഫണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചും ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.

പാകിസ്ഥാന് പണം നൽകുന്നതിനോട് എതിർപ്പില്ല. എന്നാൽ പാകിസ്ഥാനെ പോലൊരു രാജ്യം ആ പണം കൊണ്ട് എന്താണ് ചെയ്യുന്നതെന്ന് ലോകം കാണുന്നുണ്ടെന്ന് വാഷിംഗ്ടണില്‍ ചേർന്ന ഐഎംഎഫ് യോഗത്തിൽ ഇന്ത്യ തുറന്നടിച്ചു. ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായമാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നൽകിയത്. രണ്ട് തവണ ഗ്രേ ലിസ്റ്റിൽ പെട്ട പാകിസ്ഥാന് ധനസഹായം നൽകരുതെന്ന് അഭ്യർത്ഥിച്ചിട്ടും ഏഴ് ബില്യൺ ഡോളറിന്‍റെ വായ്പയിലെ രണ്ടാം ഗഡുവായി 8500 കോടി ഐഎംഎഫ് അനുവദിച്ചു. പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ നടപടികളിൽ നിന്നും വിട്ടുനിന്നിരുന്നു.

Advertisement