വിവിധ വിമാനത്താവളങ്ങൾ അടച്ചത് മെയ് 15 വരെ നീട്ടി; യാത്രക്കാർക്ക് എയർ ഇന്ത്യ, ഇൻഡിഗോ അറിയിപ്പ്

48
Advertisement

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം മൂർഛിച്ച പശ്‌ചാത്തലത്തിൽ വടക്കേയിന്ത്യയിലെ വിവിധ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുന്നത് മെയ് 15 വരെ നീട്ടി. ഇന്നലെ വടക്കേയിന്ത്യയിലെ വിവിധ നഗരങ്ങൾ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിക്കാൻ പാകിസ്ഥാന് ശ്രമിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിയന്ത്രണം നീട്ടിയത്.

പുതുക്കിയ സമയക്രമം പ്രകാരം മെയ് 15 രാവിലെ വരെ 28 വിമാനത്താവളങ്ങൾ പ്രവർത്തിക്കില്ലെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം എല്ലാ വിമാനത്താവളങ്ങളെയും വ്യോമയാന കമ്പനികളെയും കേന്ദ്രം അറിയിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് എഎൻഐയുടെ വാർത്തയിൽ പറയുന്നു.

ഇതോടെ ശ്രീനഗർ, ജമ്മു, ലേ, അമൃത്‌സർ, ചണ്ഡിഗഢ്, ധരംശാല, ബിക്കാനർ, രാജ്‌കോട്ട്, ജോധ്‌പൂർ, കൃഷ്‌ണഘട്ട്, ജയ്‌സാൽമീർ, മുദ്ര, ജാംനഗർ, പോർബന്തർ, ഗ്വാളിയോർ, പാട്യാല, ഹൽവാര, ഷിംല, ഭുജ്, കണ്ട്‌ല, കേശോദ്, ഹിൻഡൻ തുടങ്ങിയ വടക്കേയിന്ത്യൻ വിമാനത്താവളങ്ങളിൽ നിന്ന് മെയ് 15-ാം തീയതി വരെ ഒരു വിമാന സർവീസും നടക്കില്ല.

വിമാനത്താവളങ്ങൾ അടച്ചിടുന്നത് മെയ് 15 വരെ നീട്ടിയതായും തടസ്സപ്പെടുന്ന സർവീസുകളെയും കുറിച്ചും എയർ ഇന്ത്യയും ഇൻഡിഗോയും സാമൂഹ്യമാധ്യമങ്ങളിൽ യാത്രക്കാർക്ക് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജമ്മു, ശ്രീനഗർ, ലേ, ജോധ്‌പൂർ, അമൃത്‌സർ, ഭുജ്, ജാംനഗർ, ചണ്ഡിഗഢ്, രാജ്‌കോട്ട് എന്നീ ഒൻപത് വിമാനത്താവളങ്ങളിലെ സർവീസുകൾ റദ്ദാക്കിയതായാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് യാത്രക്കാരോട് എയർ ഇന്ത്യ അഭ്യർഥിച്ചു.

മെയ് 15 വരെ ശ്രീനഗർ, ജമ്മു, അമൃത്‌സർ, ലേ, ചണ്ഡിഗഡ്, ധരംശാല, ബിക്കാനർ, രാജ്‌കോട്ട്, ജോധ്‌പൂർ, കൃഷ്‌ണഘട്ട് വിമാനത്താവളങ്ങളിലേക്കും അവിടെ നിന്നും കമ്പനിയുടെ എല്ലാ വിമാന സർവീസുകളും മുടങ്ങുമെന്ന് ഇൻഡിഗോയും വാർത്താക്കുറിപ്പിൽ അറിയിച്ചു. റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ യാത്രക്കാർക്ക് റീഫണ്ട് സൗകര്യം എയർ ഇന്ത്യയും ഇൻഡിഗോയും ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement