ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; പരിശോധന പൂർത്തിയായി, ഒന്നും കണ്ടെത്തിയില്ല

23
Advertisement

മുംബൈ: ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടെ മുംബൈയിലെ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി. ആശുപത്രി അധികൃതർക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത് എന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ബോംബ് ഭീഷണി വന്നതായി ആശുപത്രി അധികൃതരിൽ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായ ഒന്നും കണ്ടെത്താനായില്ല.

അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻറെ (ജിസി‌എ) ഔദ്യോഗിക ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ‘നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും’ എന്നായിരുന്നു ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഭീഷണിയെ തുടർന്ന് സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിക്കുകയും സ്റ്റേഡിയത്തിൻറെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര പരിശീലന കേന്ദ്രങ്ങൾ തകർത്തുള്ള ഇന്ത്യൻ സൈന്യത്തിൻറെ ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുപിന്നാലെയാണ് അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിന് വ്യാജ ബോംബ് ഭീഷണി വന്നത്.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ മുംബൈയിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും വ്യാജ ഭീഷണിയുണ്ടായിരുന്നു. ചണ്ഡീഗഡ്-മുംബൈ വിമാനത്തിൽ ബോംബ് വച്ചിട്ടുള്ളതായി ഒരു അജ്ഞാതൻ വിമാനത്താവളത്തിലേക്ക് ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും വിമാനത്തിൽ പരിശോധന നടത്തുകയും, അപകടകരമായി ഒന്നുമില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു. മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനം ഐസൊലേഷൻ ബേയിലേയ്ക്ക് മാറ്റിയിരുന്നു. തുടർന്ന് യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ഇതിന് ശേഷം രാജ്യത്ത് വ്യാജ ബോംബ് ഭീഷണികൾ തുടർക്കഥയാവുകയാണ്.

Advertisement