ഇന്ത്യ – പാക് സംഘര്‍ഷം, പരീക്ഷകള്‍ മാറ്റിവെച്ചെന്ന് പ്രചാരണം; വ്യാജ വാര്‍ത്തയെന്ന് യുജിസി

Advertisement

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പരീക്ഷകള്‍ മാറ്റിവെച്ചതായി യുജിസിയുടെ പേരില്‍ വ്യാജ നോട്ടീസ്.

സമൂഹ മാധ്യമങ്ങളിലൂടെ ഇത് വ്യാപകമായി പ്രചരിച്ചതോടെ വിദ്യാർത്ഥികളും ആശങ്കയിലായി. നിലവില്‍ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് യുജിസി വ്യക്തമാക്കി. അറിയിപ്പുകള്‍ യുജിസി വെബ്സൈറ്റിലൂടെ മാത്രമായിരിക്കും പുറത്തു വിടുക എന്നും യുജിസി അറിയിച്ചു.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ സ്കൂളുകള്‍ അടച്ചു. പാക് അതിർത്തിയിലുള്ള 6 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസില്‍ക, അമൃത്സർ, ഗുരുദാസ്പൂർ, തരൻ താരൻ എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ ജോധ്പൂരില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല.

അങ്കണവാടി ഉള്‍പ്പെടെ എല്ലാ സ്കൂളുകള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി. ജമ്മു കശ്മീരിലെ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് അവധി നല്‍കരുതെന്ന് നിർദേശം. അടിയന്തര സാഹചര്യത്തില്‍ മാത്രമേ അവധി നല്‍കാവൂ എന്നാണ് നിർദേശം നല്‍കിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജീവനക്കാർക്ക് അവധി നല്‍കുന്നതല്ല.