ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കെ രാജ്യവ്യാപകമായി സിവിൽ ഡിഫൻസ് മോക്ഡ്രിൽ സംഘടിപ്പിച്ചു. അടിയന്തര സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബോധവത്കരണത്തിൻറെ ഭാഗമായാണ് മോക് ഡ്രിൽ. ഓപ്പറേഷൻ സിന്ദൂരിൻറെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിനെ മോക്ഡ്രില്ലിൽ നിന്ന് ഒഴിവാക്കിയിരുന്നു
വൈകീട്ട് നാല് മണി. ദില്ലിയിലും മുംബൈയിലും കേരളത്തിലും ബംഗാളിലുമെല്ലാം ഒരേസമയം സിവിൽ ഡിഫൻസ് മോക് ഡ്രിൽ. രാജ്യ ചരിത്രത്തിലെ തന്ന അപൂർവമായ ഏട്. 1971ൽ നടന്ന ഇന്ത്യാപാക് യുദ്ധകാലത്തിന് ശേഷം ഇതാദ്യമായാണ് രാജ്യം ഒന്നിച്ച് അടിയന്തര സാഹചര്യം നേരിടാനുള്ള മോക് ഡ്രിൽ നടത്തുന്നത്. വ്യോമാക്രമണം ഉണ്ടാകുന്ന സാഹചര്യത്തിൽ എന്തൊക്കെ ചെയ്യണമെന്നും ശത്രുവിന്റെ ആയുധങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ എങ്ങനെയെന്നും ജനങ്ങളെ ബോധവൽക്കരിക്കാനാണ് മോക് ഡ്രിൽ . പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതും ഹാം റേഡിയോ വഴിയുള്ള ആശയ വിനിമിയവും അടക്കം അടിയന്തര നടപടികൾ അരമണിക്കൂർ നേരം കൊണ്ട് പരമാവധി ജനങ്ങളിലേക്ക് എത്തി. എൻഡിആർഎഫും ,പൊലീസും, സിവിൽ ഡിഫൻസ് സേനാംഗങ്ങളും ഡോക്ടർമാരുടെ സംഘവും തുടങ്ങി വൻ സംഘമാണ് ഓരോയിടത്തും മോക്ഡ്രില്ലിനായിനായി എത്തിയത്.
രാജ്യ തലസ്ഥാനത്തെ പ്രധാനപ്പെട്ട ആറിടങ്ങിളാണ് മോക് ഡ്രിൽ നടന്നത്.ഖാൻ മാർക്കറ്റ് അടക്കം ജനത്തിരക്കുള്ള ഇടങ്ങളിൽ അനായാസം നടപടികൾ പൂർത്തിയായി. മുംബൈയിൽ ഭീകരാക്രമണം നടന്ന സിഎസ്ടി റെയിൽവേ സ്റ്റേഷനിലടക്കമാണ് മോക് ഡ്രിൽ നടന്നത്. ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ ഹൈ അലർട്ട് നിലനിൽക്കുന്നതിനാൽ ജമ്മു കശ്മീരിൽ മോക് ഡ്രിൽ ഒഴിവാക്കിയിരുന്നു