ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയെ പിന്തുണച്ച് ഇസ്രയേൽ; സംയമനം പാലിക്കണമെന്ന് യുഎസ്, ആശങ്കയെന്ന് യുഎൻ

517
Advertisement

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ പ്രതികരണവുമായി ലോകരാജ്യങ്ങൾ. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും ഒൻപത് ഭീകരപരിശീലന കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഇതോടെയാണ് സമാധാന ആഹ്വാനവുമായി വിവിധ രാജ്യങ്ങൾ രംഗത്തെത്തിയത്. ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് 8 പേർ കൊല്ലപ്പെട്ടതായാണ് പാക്കിസ്ഥാൻ സ്ഥിരീകരിച്ചിരിക്കുന്നത്.

യുഎസ്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും വളരെ കാലമായി തമ്മിൽ പോരാടുന്നുവെന്നും ഈ പോരാട്ടം അപമാനകരമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം യുഎസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എക്‌സിലൂടെ അറിയിച്ചിരുന്നു. ആണവായുധ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മിൽ സമാധാനപരമായ പ്രശ്ന പരിഹാരത്തിനായി ശ്രമിക്കണമെന്നും മാർക്ക് റൂബിയോ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മാർക്ക് റൂബിയോയുമായി സംസാരിക്കുകയും ഇന്ത്യ സ്വീകരിച്ച സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ഇസ്രയേൽ

ഇന്ത്യയ്ക്കു സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇസ്രയേൽ അറിയിച്ചത്. ‘സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ ഇസ്രയേൽ പിന്തുണയ്ക്കുന്നു. നിരപരാധികൾക്കെതിരെ ഭീകരർ നടത്തിയ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് അവർക്ക് ഒരിക്കലും ഓടിയൊളിക്കാൻ സാധിക്കില്ല’, – ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ അറിയിച്ചു.

യുഎഇ

ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്നാണ് വിഷയത്തിൽ യുഎഇയുടെ പ്രതികരണം. സംഘർഷങ്ങൾ കുറയ്ക്കണമെന്നും പ്രാദേശിക, രാജ്യാന്തര സമാധാനത്തിനു ഭീഷണിയായേക്കാവുന്ന സംഘർഷം ഒഴിവാക്കണമെന്നും യുഎഇ വിദേശകാര്യ ഉപപ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രസ്താവനയിലൂടെ അറിയിച്ചു. ‘പ്രതിസന്ധികൾ സമാധാനപരമായി പരിഹരിക്കണം. സമാധാനം, സ്ഥിരത, സമൃദ്ധി തുടങ്ങിയ രാഷ്ട്രങ്ങളുടെ പൊതുവായ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം നയതന്ത്രവും സംഭാഷണവുമാണ്’, – അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടന

പാക്കിസ്ഥാനിലും പാക്ക് അധീനിവേശ ജമ്മു കശ്മീരിലും ഇന്ത്യൻ സൈനിക നടപടികളിൽ ആശങ്കയുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. ‘വളരെയധികം ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും പരമാവധി സൈനിക സംയമനം പാലിക്കണം. നിയന്ത്രണ രേഖയ്ക്കും രാജ്യാന്തര അതിർത്തിക്കും അപ്പുറമുള്ള ഇന്ത്യൻ സൈനിക നടപടികളിൽ വളരെയധികം ആശങ്കയുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു സൈനിക ഏറ്റുമുട്ടൽ ലോകത്തിനു താങ്ങാനാവില്ല’, – പ്രസ്താവനയിലൂടെ ഗുട്ടെറസ് പറഞ്ഞു.

Advertisement