‘ലക്ഷ്യം വച്ചത് നിരപരാധികളെ കൊന്നൊടുക്കിയവരെ; സൈന്യത്തെ അഭിനന്ദിക്കുന്നു, മോദിക്ക് നന്ദി’

Advertisement

ന്യൂഡൽഹി: പാക്കിസ്ഥാൻ, പാക്ക് അധിനിവേശ ജമ്മു കശ്മീർ, എന്നിവിടങ്ങളിലെ ഭീകര ക്യാംപുകളിൽ കൃത്യമായി ആക്രമണം നടത്തിയതിന് സേനയെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നിരപരാധികളെ കൊന്നൊടുക്കിയവരെ മാത്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നടത്തിയ 50 അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ച പ്രതിരോധമന്ത്രി, സായുധ സേനയെ പൂർണമായി പിന്തുണച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുകയും ചെയ്തു. നമ്മുടെ നിരപരാധികളെ ദ്രോഹിച്ചവരെ മാത്രമാണു തിരിച്ച് ആക്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘ജനവാസ കേന്ദ്രങ്ങളെയോ സാധാരണക്കാരനെയോ ആക്രമണം ബാധിക്കാതിരിക്കാൻ സായുധ സേന പ്രത്യേകം ശ്രദ്ധിച്ചു. നിങ്ങൾക്കെല്ലാവർക്കും അറിയുന്നപോലെ ഇന്നലെ രാത്രി ഇന്ത്യൻ സേന അവരുടെ വീര്യവും ധൈര്യവും പ്രകടിപ്പിച്ചു കൊണ്ട് പുതിയ ചരിത്രം കുറിച്ചു. ഇന്ത്യൻ സായുധ സേന കൃത്യതയോടെയും ജാഗ്രതയോടെയും പ്രവർ‌ത്തിച്ചു. ഞങ്ങൾ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൃത്യമായ ആസൂത്രണത്തോടെ നശിപ്പിച്ചു. മുഴുവൻ രാജ്യത്തിന്റെയും പേരിൽ ഞാൻ നമ്മുടെ സൈനികരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരിക്കൽ കൂടി സൈന്യം ഭീകരരുടെ പരിശീലന ക്യാംപുകളിൽ ആക്രമണം നടത്തി ഉചിതമായ മറുപടി നൽകിയിരിക്കുകയാണ് ’’– അദ്ദേഹം പറഞ്ഞു.

Advertisement