ഉറക്കമൊഴിച്ച് മോദി,മൂന്ന് സേനകളും 1971ന് ശേഷം ഒരേ ലക്ഷ്യത്തോടെ ശത്രുവിനെതിരെ

1080
Advertisement

ന്യൂഡെല്‍ഹി. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക് ഭീകരകേന്ദ്രങ്ങളില്‍ തീ തുപ്പി ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍. ആര്‍മിയും നാവികസേനയും വ്യോമസേനയും സംയുക്തമായി ബുധനാഴ്ച പുലര്‍ച്ചെ പാകിസ്ഥാന്‍, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ശക്തമായ ഭീകരാക്രമണം നടത്തിയത്. 1971 ലെ യുദ്ധത്തിനുശേഷം മൂന്ന് പ്രതിരോധ സേവനങ്ങളും ഒരുമിച്ച് പാകിസ്ഥാനെതിരെ നീങ്ങുന്നത് ഇത് ആദ്യമാണ് എന്നതാണ് ശ്രദ്ധേയം

മെയ് 7 ന് പുലര്‍ച്ചെ 1:44-നാണ് ഇന്ത്യന്‍ സായുധ സേന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയ സംയുക്ത സൈനിക ആക്രമണത്തിന് തുടക്കം കുറിച്ചത്. പാകിസ്ഥാനിലും പാക് അധിനിവേശ ജമ്മു കശ്മീരിലും (PoK) ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഭീകരകേന്ദ്രങ്ങള്‍ നേരത്തെ തന്നെ പ്രതിരോധ സേനകള്‍ മനസ്സിലാക്കിയിരുന്നു. പാക് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിടാതെ ഭീകരരുടെ താവളങ്ങള്‍ മാത്രം ഉന്നമിട്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇക്കാരണത്താല്‍തന്നെ പാകിസ്ഥാന് മറുപടിക്ക് വിയര്‍ക്കേണ്ടിവന്നു എന്നതാണ് വാസ്തവം

ഇന്ത്യന്‍ സൈന്യം, നാവികസേന, വ്യോമസേന എന്നിവയുടെ പ്രിസിഷന്‍ സ്‌ട്രൈക്ക് ആയുധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഈ ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പഹല്‍ഗാം ആക്രമണത്തിന് ഉത്തരവാദികളായ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുക. പാകിസ്ഥാന്‍ സൈന്യമോ സിവിലിയന്മാരോ തങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നും ആക്രമണം ‘നിയന്ത്രിതവും കൃത്യതയാര്‍ന്നതുമായിരുന്നുവെന്നും’ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിലായിരുന്നു ഇന്ത്യന്‍ സേനയുടെ ആക്രമണം. രാത്രിയുടനീളം പ്രാധനമന്ത്രി ഓപ്പറേഷന്‍ നിരീക്ഷിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൈനിക മേധാവിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉള്‍പ്പെടെയുള്ളവരെ ഓപ്പറേഷന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ സ്മാര്‍ട്ട് ബോംബുകളും വലിയ തോതില്‍ ഉപയോഗിക്കപ്പെട്ടു. കാമികാസെ ഡ്രോണുകളും ഇന്ത്യ പ്രയോഗിച്ചു.
ലക്ഷ്യമിട്ട ഒമ്പത് സ്ഥലങ്ങളില്‍ ബഹാവല്‍പൂരിലെ ജെയ്ഷെ-ഇ-മുഹമ്മദ് ആസ്ഥാനവും മുരിദ്കെയിലെ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനവും ഉള്‍പ്പെടുന്നുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അടക്കമുള്ള ഭീകര സംഘടനകളുമായി ബന്ധപ്പെട്ട മുസഫറാബാദ്, കോട്ലി, ഭിംബര്‍, ഗുല്‍പുര്‍, ചകംരു, സിയാല്‍കോട്ട് എന്നിവിടങ്ങളും ഇന്ത്യ ആക്രമണം നടത്തി.

Advertisement