അതിര്‍ത്തി കടന്നുള്ള ഭീകരതക്കുള്ള മറുപടി,വിക്രം മിശ്രി

641
Advertisement

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരതക്കുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണമെന്ന് കേന്ദ്രസര്‍ക്കാര്‍. പഹല്‍ഗാം ആക്രമണത്തില്‍ പാക് പങ്ക് വ്യക്തമായിരുന്നു. കശ്മീരിന്റെ വികസനവും ടൂറിസവും തകര്‍ക്കലായിരുന്നു അവരുടെ ലക്ഷ്യം. രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാനും ഭീകരവാദികള്‍ ലക്ഷ്യമിട്ടുവെന്നും ‘ഓപ്പറേഷന്‍ സിന്ദൂറിനെ’ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു

പഹല്‍ഗാം ഭീകരാക്രമണം പാകിസ്ഥാനും തീവ്രവാദികളും തമ്മിലുള്ള ബന്ധം തുറന്നുകാട്ടി. ഇനിയും ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിരുന്നു. അത് തടയുകയും ഭീകരവാദത്തെ നേരിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന ബോധ്യത്തിലാണ് ആക്രമണം നടത്തിയത്. ഭീകരതയുടെ നട്ടല്ല് തകര്‍ക്കലായിരുന്നു ലക്ഷ്യം’, വിക്രം മിശ്രി പറഞ്ഞു.

‘ആ ക്രൂരതയെ കുറിച്ച് പ്രധാനമന്ത്രിയോട് പറയൂവെന്നാണ് ഭീകരവാദികള്‍ പഹല്‍ഗാമിലെത്തിയ വിനോദസഞ്ചാരികളുടെ കുടുംബത്തെ അറിയിച്ചത്. ജമ്മു കാശ്മീരില്‍ വിനോദസഞ്ചാരം അഭിവൃദ്ധി പ്രാപിച്ചുവെന്ന തിരിച്ചറിവിലായിരുന്നു ആക്രമണം. വിനോദസഞ്ചാരത്തെ തകര്‍ക്കലായിരുന്നു ലക്ഷ്യം. പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം റെസിഡന്റ് ഫ്രണ്ട് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിന് ലഷ്‌കര്‍ ഇ ത്വയിബയുമായി ബന്ധമുണ്ട്. ഈ ആക്രമണത്തില്‍ പാകിസ്ഥാന്‍ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 25 ന്, യുഎന്‍എസ്സിയുടെ മാധ്യമ റിപ്പോര്‍ട്ടില്‍ നിന്ന് ടിആര്‍ഫിനെ പരാമര്‍ശിച്ചത് നീക്കാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടുവെന്ന കാര്യം അവഗണിക്കാന്‍ സാധിക്കില്ല. യഥാര്‍ത്ഥത്തില്‍ പഹല്‍ഗാം ഭീകരാക്രമണം പാക്കിസ്ഥാന് തീവ്രവാധികളുമായുള്ള ബന്ധം തുറന്നുകാട്ടുന്നതാണ്. പഹല്‍ഗാമിലെ ആക്രമണം അങ്ങേയറ്റത്തെ ക്രൂരത നിറഞ്ഞതായിരുന്നു. കുടുംബത്തിന്റെ മുന്നില്‍ വെച്ച് വളരെ ക്ലോസ് റേഞ്ചിലാണ് ആളുകളെ ഭീകരവാദികള്‍ കൊലപ്പെടുത്തിയത്. ആ കൊലപാതകങ്ങള്‍ കുടുംബത്തെ മാനസികമായി തളര്‍ത്തി. ഇതൊരു മുന്നറിയിപ്പാണെന്ന സന്ദേശമാണ് ഭീകരവാദികള്‍ ആക്രമണത്തിലൂടെ ലക്ഷ്യം വെച്ചത. കാശ്മീരില്‍ സാധാരണ ജീവിതം തിരിച്ചുവരുന്നുവെന്നത് അവരെ അസ്വസ്ഥമാക്കി. അത് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം എന്നത് വ്യക്തമാണ്.

ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. അത് തടയുക എന്ന ലക്ഷ്യത്തോടെയും അതിര്‍ത്തി കടന്നുള്ള ഭീകരതയെ ചെറുക്കുന്നതിനുമാണ് ഇന്ത്യ തങ്ങളുടെ അവകാശം വിനിയോഗിച്ചത്. അളന്നുമുറിച്ചുള്ള പ്രത്യാക്രമണമാണ് നടത്തിയത്. തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

പഹല്‍ഗാം ആക്രമണത്തിന്റെ കുറ്റവാളികളേയും ആസൂത്രകരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അത്യവശ്യമാണ്. ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രദേശത്തെ തീവ്രവാദികള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിരുന്നില്ല’, വിദേശകാര്യ സെക്രട്ടറി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ലഭ്യമാക്കുന്നതിനാണ് ഇന്ത്യന്‍ സായുധ സേന ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതെന്ന് വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് പറഞ്ഞു. ‘ഒമ്പത് തീവ്രവാദ ക്യാമ്പുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. പാക്കിസ്ഥാന്‍ നിരവധി ഭീകരവാദകേന്ദങ്ങള്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാക്കിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീകരവാദികളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളാണിത്’, വ്യോമിക സിങ് വിശദീകരിച്ചു. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഒരു കേന്ദ്രങ്ങളും ആക്രമിച്ചിട്ടില്ല. യാതൊരു നാശനഷ്ടങ്ങളും വരുത്താതെയാണ് ആക്രമണം നടത്തിയത്. സാധരണക്കാരന്റെ ജീവന് ഒരു ആപത്തും വരുത്തിയില്ലെന്ന് ഉറപ്പാക്കിയായിരുന്നു പ്രത്യാക്രമണം’, കേണല്‍ സോഫിയ ഖുറേഷി വിശദീകരിച്ചു. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടി എന്ന നിലയില്‍ പാക്കിസ്ഥാനിലെ 9 ഭീകരാക്രമണ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്. ആക്രമണത്തില്‍ 2 പേര്‍ മരിച്ചെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ 19 പേര്‍ കൊല്ലപ്പെട്ടെന്നാണ് പാക്കിസ്ഥാന്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ തിരിച്ചടിക്ക് പ്രതികരിച്ചതായും ഇന്ത്യയുടെ 5 ഓളം വിമാനങ്ങള്‍ വെടിവെച്ചിട്ടതായും പാക്കിസ്ഥാന്‍ സൈന്യം പ്രതികരിച്ചു.

Advertisement