ഭീകരരെ ചാരമാക്കി ഇന്ത്യ,ഒന്‍പതു ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു

567
Advertisement

.പാക്ഭീകരര്‍ക്ക് കനത്ത മറുപടിയുമായി ഇന്ത്യ, ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയത് വന്‍ മിസൈലാക്രമണം. ഒമ്പത് ഇടങ്ങളിലാണ് ഇന്ത്യ സേന ആക്രമണം നടത്തിയത്. ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കിയ ഈ ആക്രമണത്തില്‍, പാകിസ്ഥാന്‍-നിയന്ത്രിത കശ്മീരിലെ മുസഫറാബാദ്, പഞ്ചാബ് പ്രവിശ്യയിലെ മുരിദ്‌കെ, ബഹാദല്‍പൂര്‍, കോട്ലി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയാണ് ആക്രമണം നടന്നത്.

‘ഫോക്കസ്ഡ്, മെഷേര്‍ഡ്, നോണ്‍-എസ്‌കലേറ്ററി’ ആക്രമണമായിരുന്നുവെന്നും പാക് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. പാകിസ്ഥാന്‍ സൈന്യം, മിസൈലുകള്‍ ഇന്ത്യന്‍ പ്രദേശത്ത് നിന്നാണ് വിക്ഷേപിച്ചതെന്നും ഇന്ത്യന്‍ സേന വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള നീക്കം യുദ്ധപ്രവര്‍ത്തിയെന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷെരീഫ് വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷാ കമ്മിറ്റി യോഗം വിളിച്ചുകൂട്ടിയ അദ്ദേഹം അന്താരാഷ്ട്ര മാധ്യമങ്ങളെ ആക്രമണ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു.

തകർത്ത ഒമ്പത് ഭീകര കേന്ദ്രങ്ങളുടെ പട്ടിക ഇങ്ങനെ

  1. മർകസ് സുബ്ഹാൻ അല്ലാഹ്, ബഹവൽപൂർ – JeM
  2. മർകസ് തയ്ബ, മുരിദ്കെ – ലഷ്കർ
  3. സർജൽ, തെഹ്‌റ കലാൻ – ജെഎം
  4. മെഹ്മൂന ജോയ, സിയാൽകോട്ട് – എച്ച്എം
  5. മർകസ് അഹ്ലെ ഹദീസ്, ബർണാല – LeT
  6. മർകസ് അബ്ബാസ്, കോട്ലി – ജെഎം
  7. മസ്‌കർ റഹീൽ ഷാഹിദ്, കോട്‌ലി – എച്ച്എം
  8. ഷവായ് നല്ല ക്യാമ്പ്, മുസാഫറാബാദ് – LeT
  9. സയ്യിദ്‌ന ബിലാൽ ക്യാമ്പ്, മുസാഫറാബാദ് – ജെഎം

‘ഇന്ത്യ അടിച്ചേല്‍പ്പിച്ച ഈ യുദ്ധനടപടിക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ പാകിസ്ഥാന് എല്ലാ അവകാശവുമുണ്ട്, ശക്തമായ മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്’ എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. കോട്ലി, മുറിദ്‌കെ, ബഹാവല്‍പൂര്‍, ചക് അമ്രു, ഭിംബര്‍, ഗുല്‍പൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലെയും മുസാഫറാബാദിലെ രണ്ട് സ്ഥലങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയതായി പാകിസ്ഥാന്‍ ഡിജി ഐഎസ്പിആര്‍ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരിയും വ്യക്തമാക്കി. സിയാല്‍കോട്ട്, ബഹാവല്‍പൂര്‍, ചക് അമ്രു, മുരിദ്‌കെ എന്നിവ അന്താരാഷ്ട്ര അതിര്‍ത്തിക്കപ്പുറത്തും ബാക്കിയുള്ളവ പിഒകെയിലെ നിയന്ത്രണ രേഖയ്ക്കപ്പുറത്തുമാണ് സ്ഥിതി ചെയ്യുന്നത്. ഹാഫിസ് സയീദിന്റെ നേതൃത്വത്തലുള്ള ലഷ്‌കര്‍-ഇ-തൊയ്ബ എന്ന ഭീകര സംഘടനയുടെ ആസ്ഥാനമാണ് മുരിദ്‌കെ. മസൂദ് അസ്ഹര്‍ നടത്തുന്ന ജെയ്ഷെ-ഇ-മുഹമ്മദ് എന്ന സംഘടനയുടെ താവളമാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹല്‍വാപൂര്‍.

ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകര സംഘടനകളുടെ പരിശീലന ക്യാമ്പുകളാണ് ഇന്ത്യ പ്രധാനമായും തകര്‍ത്തത്. എല്ലാ ലക്ഷ്യങ്ങളും വിജയകരമായി തകര്‍ന്നതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. പിന്നാലെ ‘നീതി നടപ്പാക്കപ്പെട്ടു. ജയ് ഹിന്ദ്!’ എന്ന് ഇന്ത്യന്‍ ആര്‍മി എക്‌സില്‍ പോസ്റ്റ് ചെയ്തു. ദേശീയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ‘ഭാരത് മാതാ കി ജയ്’ എന്നായിരുന്നു കുറിച്ചത്.

Advertisement