ചെങ്കോട്ട മാത്രം മതിയോ? താജ്മഹലും ഫത്തേപൂര്‍ സിക്രിയും വേണ്ടേ?….ചെങ്കോട്ടയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് കൊണ്ട് മുഗള്‍ ഭരണാധികാരിയുടെ കൊച്ചുമകന്റെ വിധവ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

775
Advertisement

ചെങ്കോട്ടയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് കൊണ്ട് മുഗള്‍ ഭരണാധികാരിയുടെ കൊച്ചുമകന്റെ വിധവ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി . അവസാന ഭരണാധികാരിയായ ബഹാദൂര്‍ ഷാ സഫര്‍ രണ്ടാമന്റെ കൊച്ചുമകന്റെ ഭാര്യ സുല്‍ത്താന ബീഗമാണ് ചെങ്കോട്ട കൈമാറണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

‘എന്തുകൊണ്ടാണ് ചെങ്കോട്ടയ്ക്ക് മാത്രം അവകാശവാദം ഉന്നയിക്കുന്നത്? അക്ബറിന്റെ ഭരണകാലത്ത് മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഫത്തേപൂര്‍ സിക്രി, പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ നിര്‍മിച്ച താജ്മഹല്‍ എന്നിവ വേണ്ട?’ ഹര്‍ജിക്കാരിയോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പരിഹാസ രൂപേണ ചോദിച്ചു.
കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ചെറുപട്ടണമായ ഹൗറയിലാണ് സുല്‍ത്താന ബീഗം താമസിക്കുന്നത്. ചെങ്കോട്ടയുടെ യഥാര്‍ത്ഥ ഉടമകള്‍ മുഗള്‍ ചക്രവര്‍ത്തിമാരാണെന്നും അവരുടെ നേരിട്ടുള്ള പിന്‍ഗാമിയാണ് താനെന്നുമാണ് സുല്‍ത്താന ബീഗത്തിന്റെ അവകാശവാദം.
2021-ലാണ് സുല്‍ത്താന ബീഗം ഇക്കാര്യം ഉന്നയിച്ച് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ചെങ്കോട്ട അല്ലെങ്കില്‍ തുല്യമായ പണം എന്നതായിരുന്നു ആവശ്യം. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പെന്‍ഷന്‍ പര്യാപ്തമല്ലെന്നും അവര്‍ വാദിച്ചിരുന്നു. സര്‍ക്കാര്‍ ചെങ്കോട്ട ‘നിയമവിരുദ്ധമായി’ കൈവശപ്പെടുത്തിയെന്നും അതിന്റെ മൂല്യത്തിനും അനുസൃതമായി മതിയായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്തത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300A പ്രകാരമുള്ള തന്റെ മൗലികാവകാശങ്ങളുടെയും ലംഘനമാണെന്നും ആരോപിച്ചിരുന്നു. ഈ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മൂന്ന് വര്‍ഷത്തിന് ശേഷം വിധിക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും അതും കോടതി തള്ളി. 1857-ലെ ബ്രിട്ടീഷ് ഭരണകൂടം മുഗളരില്‍ നിന്ന് ചെങ്കോട്ട പിടിച്ചെടുത്തത്.

Advertisement