ആർത്തവസമയത്ത് ഭക്ഷണമുണ്ടാക്കി, യുവതിയെ കൊന്ന് സാരിയിൽ കെട്ടിത്തൂക്കി; ഭർതൃ വീട്ടുകാർ ഒളിവിൽ

Advertisement

മുംബൈ: ആർത്തവ സമയത്തു ഭക്ഷണം പാകം ചെയ്തതിന്റെ പേരിൽ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്നു യുവതിയെ കൊലപ്പെടുത്തിയതായി പരാതി. ഉത്തരമഹാരാഷ്ട്ര ജൽഗാവിലെ കിനോഡ് ഗ്രാമനിവാസിയായ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. ഭർത്താവും കുടുംബാംഗങ്ങളും ഒളിവിലാണ്.

ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്യാനായി അടുക്കളയിൽ എത്തിയ യുവതിയോട് ഇരുവരും മോശമായി പെരുമാറിയെന്നും പിന്നീട് അതു തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സാരിത്തുമ്പിൽ കെട്ടിത്തൂക്കിയെന്നും സ്ത്രീധനത്തിന്റെ പേരിൽ യുവതി മുൻപും പീഡനം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അതിനിടെ, ഭർത്താവിന്റെ കുടുംബത്തിനെതിരെ കേസെടുക്കാൻ വിസമ്മതിച്ച പൊലീസിനെതിരെയും പ്രതിഷേധം ഉയർന്നു. അല്ലാത്തപക്ഷം മൃതദേഹം സംസ്കരിക്കില്ലെന്നു വ്യക്തമാക്കിയ യുവതിയുടെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പു സമരം ആരംഭിച്ചതോടെയാണു കേസ് റജിസ്റ്റർ ചെയ്തത്. യുവതിക്ക് ഏഴു വയസ്സുള്ള മകളും അഞ്ച് വയസ്സുള്ള മകനുമുണ്ട്.

Advertisement