സൂറത്ത്: ട്യൂഷൻ ക്ലാസിലെ 13കാരനെ തട്ടിക്കൊണ്ട് പോയതിന് പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപിക അഞ്ച് മാസം ഗർഭിണി. രാജ്യത്തെ അനൗദ്യോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ സംരക്ഷണത്തേക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണ് ഗുജറാത്തിലെ സൂറത്തിലെ ട്യൂഷൻ ക്ലാസിലുണ്ടായ സംഭവം. ഗർഭത്തിന് കാരണം 13കാരനാണെന്നാണ് അധ്യാപിക വിശദമാക്കുന്നത്. ഇതിന് പിന്നാലെ അടിയന്തര ഡിഎൻഎ പരിശോധനയ്ക്ക് നിർദ്ദേശിച്ചിരിക്കുകയാണ് അധികൃതർ.
ഏപ്രിൽ 25നാണ് വലിയ വിവാദമായ സംഭവങ്ങൾക്ക് തുടക്കം. 13കാരന്റെ മാതൃകാ അധ്യാപികയായിരുന്ന 23കാരി വിദ്യാർത്ഥിയുമായി പട്ടാപ്പകൽ കടന്നുകളയുകയായിരുന്നു. 13കാരന്റെ രക്ഷിതാക്കളുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ ആറ് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്താനായത്. ഏതാനും വർഷങ്ങളായി 13കാരന്റെ സ്വകാര്യ ടീച്ചറായിരുന്നു അധ്യാപിക. കഴിഞ്ഞ വർഷത്തോടെയാണ് 13കാരൻ അധ്യാപികയുടെ ഒരേയൊരു സ്വകാര്യ വിദ്യാർത്ഥിയായത്. അധ്യാപികയുടെ വീട്ടിൽ വച്ചും വഡോദരയിലെ ഒരു ഹോട്ടലിൽ വച്ചും 13കാരനുമായി അധ്യാപിക ശാരീരിക ബന്ധം പുലർത്തിയെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏപ്രിൽ 25ന് കാണാതായ അധ്യാപികയും വിദ്യാർത്ഥിയും വഡോദര, അഹമ്മദാബാദ്, ഡൽഹി, ജയ്പൂർ, വൃന്ദാവൻ അടക്കമുള്ള ഇടങ്ങൾ സന്ദർശിച്ചിരുന്നു. ഗുജറാത്ത്- രാജസ്ഥാൻ അതിർത്തിയിൽ വച്ചാണ് ഇവർ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇവർ രണ്ട് പേരും മാസങ്ങളായി ശാരീരിക ബന്ധം പുലർത്തിയതായി അധ്യാപികയും വിദ്യാർത്ഥിയും മൊഴി നൽകിയിട്ടുണ്ട്. നിലവിൽ അഞ്ച് വർഷത്തോളമായി 13കാരന് ട്യൂഷൻ നൽകിക്കൊണ്ടിരുന്ന അധ്യാപികയ്ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഏപ്രിൽ 25നാണ് ഇവരെ കാണാതായത്. സൂറത്ത് റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ നിന്നായിരുന്നു ഒടുവിലായി ഇവരുടെ ദൃശ്യം ലഭിച്ചത്. ഗുജറാത്ത് രാജസ്ഥാൻ അതിർത്തിയിലുള്ള ഷംലാജിക്ക് സമീപത്ത് വച്ച് ഒരു ബസിൽ നിന്നാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. പീഡനം അടക്കമുള്ള വകുപ്പുകളാണ് 23കാരിയായ അധ്യാപികയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. പോക്സോ വകുപ്പും അധ്യാപികയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഏപ്രിൽ 26നാണ് ട്യൂഷൻ ക്ലാസിന് പോയ മകനെ കാണാതായെന്ന് 13കാരന്റെ പിതാവ് വിശദമാക്കുന്നത്. സംഭവത്തിന് പിന്നിൽ അധ്യാപികയാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു. രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൂറത്ത് പൊലീസ് ബസ് തടഞ്ഞ് പരിശോധന നടത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തതും വിദ്യാർത്ഥിയെ രക്ഷിച്ചതും.