1500 രൂപയുടെ പേരിലുണ്ടായ വഴക്ക് ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവനെടുത്തു

Advertisement

അമ്മയോട് പണം ചോദിച്ചിട്ട് ലഭിക്കാത്തതിന്‍റെ ദേഷ്യത്തില്‍ മകന്‍ ജീവനൊടുക്കി. മകന്‍റെ മൃതദേഹം കണ്ട അമ്മയും സഹോദരിയും പിന്നാലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഖൊരഖ്പുരിലാണ് സംഭവം. പതിനെട്ടു വയസ്സുകാരന്‍ മോഹിത് കനോജ, അമ്മ കൗസല്യ ദേവി, സഹോദരിയായ പതിനാലു വയസ്സുകാരിയുമാണ് മരണപ്പെട്ടത്. ആയിരത്തി അഞ്ഞൂറ് രൂപയുടെ പേരിലുണ്ടായ വഴക്ക് ഒടുവിൽ മൂന്നുപേരുടെ ജീവനെടുക്കുന്ന സ്ഥിതി യിലേക്ക് എത്തുകയായിരുന്നു.

മൂവരും ചന്തയില്‍ പോയപ്പോള്‍ മൊബൈല്‍ ഫോണ്‍ ശരിയാക്കുന്നതിനു വേണ്ടി മോഹിത് അമ്മയോട് 1500 രൂപ ചോദിച്ചു. കൗസല്യ ദേവി പണം നല്‍കിയില്ല. ഇതോടെ മോഹിത് അമ്മയോട് പിണങ്ങിപ്പോയി. വീട്ടിലെത്തി തോര്‍ത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. അമ്മയും മകളും മടങ്ങിയെത്തിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയിരിക്കുന്നതാണ് കണ്ടത്. തട്ടിവിളിച്ചിട്ട് തുറക്കാതായപ്പോള്‍ ഇരുവരും കരഞ്ഞ് ബഹളം വയ്ക്കാന്‍ തുടങ്ങി. ഇതോടെ അയല്‍ക്കാര്‍ ഓടിക്കൂടി. ഇതിലൊരാള്‍ വീടിന്‍റെ മേല്‍ക്കൂരയിലേക്ക് കയറി ജനലിന്‍റെ ഭാഗത്തുകൂടി നോക്കിയപ്പോഴാണ് മോഹിത് തോര്‍ത്തില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. 

വീട് ചവിട്ടിപ്പൊളിച്ച് അകത്ത് കയറുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മോഹിതിന്‍റെ മൃതദേഹം കെട്ടിപ്പിടിച്ച് അമ്മയും സഹോദരിയും അലമുറയിട്ട് കരഞ്ഞു. അരമണിക്കൂറോളം അമ്മ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് കിടന്ന് കരയുകയായിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു. ഇതിനുശേഷമാണ് കൗസല്യ ദേവി മകളെക്കൂട്ടിക്കൊണ്ടുപോയി വിഷം കഴിച്ചത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പണം തന്നില്ലെങ്കില്‍ താന്‍ തൂങ്ങിമരിക്കുമെന്ന് മോഹിത് അമ്മയോട് പറഞ്ഞു. എങ്കില്‍ താന്‍ വിഷം കഴിച്ച് മരിക്കുമെന്ന് അമ്മയും പറഞ്ഞത് കേട്ടുവെന്ന് ചന്തയില്‍ ആ സമയത്തുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മുംബൈയില്‍ തുണിയലക്കായിരുന്നു മോഹിതിന്‍റെ ജോലി. ഇതിലൂടെയുള്ള വരുമാനമായിരുന്നു കുടുംബത്തിന്‍റെ ആകെ സമ്പാദ്യം. പത്തു ദിവസങ്ങള്‍ക്കു മുന്‍പാണ് മുംബൈയില്‍ നിന്ന് മോഹിത് വീട്ടിലേക്ക് വന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. പത്തു വര്‍ഷം മുന്‍പ് കൗസല്യ ദേവിയുടെ ഭര്‍ത്താവ് മരണപ്പെട്ടു. മോഹിതിനെ കൂടാതെ മൂന്ന് പെണ്‍മക്കളാണ് ഇവര്‍ക്ക്. രണ്ടു പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചു. 

Advertisement