‘മാനവികതയ്‌ക്കെതിരായ പ്രവണതകളിൽ നിന്ന് യുവതലമുറയെ രക്ഷിക്കേണ്ടതുണ്ട്’; വേവ്സ് 2025 ഉച്ചകോടിയിൽ പ്രധാനമന്ത്രി

Advertisement

മുംബൈ: മാനവികതയ്‌ക്കെതിരായ പ്രവണതകളിൽനിന്നു യുവതലമുറയെ നാം രക്ഷിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ് 2025 (വേവ്സ് 2025) ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുടനീളമുള്ള വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരും കണ്ടന്റ് ക്രിയേറ്റേഴ്സും പങ്കെടുത്ത സമ്മേളന വേദിയിൽ ഇന്ത്യൻ നിർമിത ഡിജിറ്റൽ ഉള്ളടക്കത്തെക്കുറിച്ചും രാജ്യത്തെ സാമ്പത്തിക കുതിച്ചുചാട്ടത്തിലേക്കു നയിക്കാനുള്ള കണ്ടന്റ് ക്രിയേറ്റർമാരുടെ കഴിവിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഉച്ചകോടി നടക്കുന്നതെന്നും വേവ്സ് 2025 വേദിയിൽ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഉച്ചകോടിയിൽ 42 പ്ലീനറി സെഷനുകൾ, 39 ബ്രേക്ക്ഔട്ട് സെഷനുകൾ, ഇൻഫോടെയ്ൻമെന്റ് അധിഷ്ഠിത എവിജിസി – എക്സ് ആർ പരിപാടികൾ, സിനിമകൾ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 32 മാസ്റ്റർ ക്ലാസുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ ‘വേവ്സ്’ എന്ന പേരിൽ ഡിജിറ്റൽ രംഗത്ത് അവാർഡുകൾ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘സർഗ്ഗാത്മക ഉത്തരവാദിത്തം’ എന്ന ആശയത്തിൽ ഊന്നൽ നൽകിയാണ് മോദി ഉച്ചകോടിയിൽ സംസാരിച്ചത്. ‘‘ചില മനുഷ്യത്വ വിരുദ്ധ ആശയങ്ങളിൽനിന്നു യുവതലമുറയെ രക്ഷിക്കേണ്ടതുണ്ട്. കഥപറച്ചിലിന്റെ പുതിയ വഴികൾ ലോകം തിരയുകയാണ്. ‘ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക’ എന്നതിന് ശരിയായ സമയമാണിത്. വേവ്സ് 2025 സർഗ്ഗാത്മകതയുടെ രാജ്യാന്തര ആഘോഷമാണ്. ഇന്ത്യയെ ഒരു രാജ്യാന്തര സർഗ്ഗാത്മക കേന്ദ്രമായി സ്ഥാപിക്കുകയാണ് വേണ്ടത്.’’ – നരേന്ദ്ര മോദി പറഞ്ഞു.

Advertisement