ന്യൂഡല്‍ഹി: വരാനിരിക്കുന്ന ദേശീയ ജനസംഖ്യാ സെൻസസില്‍ ജാതി വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേർന്ന രാഷ്ട്രീയ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടെ (സിസിപിഎ) യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
കോണ്‍ഗ്രസ്, ജനതാദള്‍ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെയും എൻഡിഎയിലെ ഘടകകക്ഷികളുടെയും വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സമ്മർദ്ദത്തിന് ഒടുവിലാണ് കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം. തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിനും, അർഹരായവരിലേക്ക് ക്ഷേമപദ്ധതികള്‍ കൃത്യമായി എത്തിക്കുന്നതിനും ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് അനിവാര്യമാണെന്ന് ഈ പാർട്ടികള്‍ ശക്തമായി വാദിച്ചിരുന്നു.
ഇന്ത്യയില്‍ അവസാനമായി ഒരു സമ്പൂർണ്ണ ജനസംഖ്യാ സെൻസസ് നടന്നത് 2011 ലാണ്. എന്നാല്‍ കോവിഡ്-19 മഹാമാരിയും തുടർന്നുള്ള ഭരണപരമായ തടസ്സങ്ങളും കാരണം 2021-ല്‍ നടത്താൻ നിശ്ചയിച്ചിരുന്ന സെൻസസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു. പുതിയ സെൻസസിൻ്റെ സമയക്രമം പ്രഖ്യാപിക്കുന്നതില്‍ കേന്ദ്ര സർക്കാർ വരുത്തുന്ന കാലതാമസം വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജാതി വിവരങ്ങള്‍ ശേഖരിക്കുന്നതിലുള്ള രാഷ്ട്രീയപരമായ സൂക്ഷ്മത കാരണമാണ് സർക്കാർ ഇതില്‍ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതെന്ന് ചില രാഷ്ട്രീയ പാർട്ടികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാ വാദങ്ങളെയും അപ്രസക്തമാക്കി ഇപ്പോള്‍ ജാതി വിവരങ്ങള്‍ കൂടി സെൻസസില്‍ ഉള്‍പ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം രാജ്യത്തെ സാമൂഹിക രാഷ്ട്രീയ രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.