രാഷ്ട്രപതിയിൽ നിന്ന് മകന്റെ ശൗര്യചക്ര ഏറ്റുവാങ്ങി, കാണാൻ അമിത് ഷായുമെത്തി; പക്ഷേ, ഇന്ന് ഷമീമയും നാടുവിടണം !

972
Advertisement

ശ്രീനഗർ: ഭീകരരോടു പൊരുതി വീരമൃത്യു വരിച്ച് ശൗര്യചക്ര പുരസ്കാരത്തിന് അർഹനായ കോൺസ്റ്റബിളിന്റെ അമ്മയാണ് ഷമീമ അക്തർ. എന്നാൽ പാക്ക് പൗരരെന്ന പേരിൽ നാടുകടത്താനായി വാഗാ അതിർത്തിയിലേക്കു കൊണ്ടുപോയിരിക്കുന്നവരുടെ കൂട്ടത്തിൽ ഷമീമയുമുണ്ട്.

ജമ്മു കശ്മീർ പൊലീസിലെ രഹസ്യസേനയുടെ ഭാഗമായിരുന്ന കോൺസ്റ്റബിൾ മുദസ്സിർ അഹമ്മദ് ഷെയ്ഖ് 2022 മേയിലാണ് കൊല്ലപ്പെട്ടത്. മരണാനന്തര ബഹുമതിയായി ലഭിച്ച ശൗര്യചക്ര പുരസ്കാരം ഷമീമയും റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് മുഹമ്മദ് മക്സൂദും ചേർന്നാണ് 2023 മേയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ഏറ്റുവാങ്ങിയത്. മുദസ്സിറിന്റെ മരണശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഷമീമയെ സന്ദർശിച്ചിരുന്നു. ബാരാമുള്ളയിലെ പ്രധാന ജംക്‌ഷനു ഷഹീദ് മുദസ്സിർ ചൗക്ക് എന്നാണു പേര്.

‘ഷമീമ പാക്ക് അധിനിവേശ കശ്മീരിൽനിന്നുള്ളവളാണ്; അതു ഞങ്ങളുടെ പ്രദേശമാണ്. പാക്കിസ്ഥാനികളെ മാത്രമേ നാടുകടത്തേണ്ടിയിരുന്നുള്ളൂ’– മുദസ്സിറിന്റെ അമ്മാവൻ മുഹമ്മദ് യൂനുസ് പറഞ്ഞു. 45 വർഷമായി ഇവിടെ ജീവിക്കുന്നവരെ നാടുകടത്തരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും അപേക്ഷിക്കുന്നുവെന്നും പറഞ്ഞു.

Advertisement