ന്യൂഡല്‍ഹി: പാക് പൗരൻമാരെ പുറത്താക്കാനുള്ള നടപടികള്‍ക്ക് വേഗംകൂട്ടി ഇന്ത്യ. മുഖ്യമന്ത്രിമാരുമായി അമിത് ഷാ സംസാരിച്ചു.
പാകിസ്താൻകാരെ തിരിച്ചയക്കാൻ സംസ്ഥാനങ്ങള്‍ക്ക് അടിയന്തര നിർദേശം നല്‍കി. ഇതുസംബന്ധിച്ച് വൈകിട്ട് ഉന്നതതല യോഗം ചേരും. പാകിസ്താനുമായുള്ള വെടിനിർത്തല്‍ കരാർ റദ്ദാക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.
പാക് പൗരന്മാരുടെ വിസ റദ്ദാക്കാനുള്ള നിർദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. രാജ്യത്ത് തുടരുന്ന പാക് പൗരന്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പാക് പൗരന്‍മാര്‍ക്ക് ഇന്ത്യവിടാന്‍ അനുവദിച്ച സമയപരിധി ഞായറാഴ്ച അവസാനിക്കും. പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചത്. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാക് പൗരൻമാർ 48 മണിക്കൂറില്‍ ഇന്ത്യ വിടണം. പാക് പൗരന്മാർക്ക് വിസ അനുവദിക്കില്ല. പാകിസ്താനിലെ ഹൈ കമ്മീഷൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. ഇന്ത്യയിലെ പാകിസ്താൻ ഉദ്യോഗസ്ഥർ മടങ്ങി പോകണം. ഇസ്ലാമാബാദിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കും തുടങ്ങിയ നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്.