ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തുറന്ന ക്ഷേത്രത്തിൽ ദർശനം നടത്താൻ ആളില്ല. പ്രബല ജാതിക്കാരെ ഭയന്ന് ക്ഷേത്രത്തിലേക്ക് ഇല്ലെന്നാണ് ദളിതർ പറയുന്നത്. പ്രബലജാതിക്കാർ ശുദ്ധികലശം നടത്താതെ ദർശനത്തിനു തയ്യാർ അല്ലെന്ന നിലപാടിൽ ആണ്.
നീതിയും ധർമ്മവും നോക്കുകുത്തിയാകുന്ന ജാതിവെറിയുടെ ഇടമായി മാറുകയാണ് മേൽപ്പാതി ഗ്രാമത്തിലെ ശ്രീ ധർമരാജ ദ്രൗപദി അമ്മൻ ക്ഷേത്രം. 2023 ജൂണിൽ ദളിതർ അകത്തു കടന്നതിനെ ചൊല്ലിയുള്ള സംഘർഷങ്ങൾക്ക് പിന്നാലെ ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയ ക്ഷേത്രം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വൻ സുരക്ഷയിൽ വ്യാഴാഴ്ചയാണ് തുറന്നത്.
എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ ദർശനത്തിനായി ക്ഷേത്രം തുറന്നിടണം എന്നായിരുന്നു കോടതി നിർദേശം. ആദ്യ ദിവസം 80 ദളിതർ ദർശനത്തിന് എത്തിയെങ്കിലും, പിന്നാക്ക വിഭാഗക്കാരും ഗ്രാമത്തിലെ പ്രബലരുമായ വണ്ണിയാർ സമുദായക്കാർ വിട്ടുനിന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ക്ഷേത്രം തുറന്നെങ്കിലും ദർശനത്തിന് ആരും എത്തിയില്ല. ദളിതർ പ്രവേശിച്ചതോടെ ക്ഷേത്രം ആശുദ്ധമായെന്നും ശുദ്ധികലശം നടത്താതെ ദർശനത്തിന് ഇല്ലെന്നുമാണ് വണ്ണിയാർ വിഭാഗക്കാരുടെ അനൗദ്യോഗിക പ്രതികരണം.
ആദ്യ ദിവസം ദർശനം നടത്തിയ ദളിതരെ ക്ഷേത്രത്തിനു പുറത്തു നിന്ന പ്രബലജാതിക്കാരായ സ്ത്രീകൾ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ജീവന് ഭീഷണി ഉള്ളതിനാൽ ക്ഷേത്രത്തിലേക്ക് ഇല്ലെന്നാണ് ദളിതരുടെ നിലപാട്. ദേവസ്വം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം.
കോടതി ഉത്തരവ് ധിക്കരിച്ചെന്ന് വരാതിരിക്കാൻ വേണ്ടി മാത്രം ഒരു ദിവസം ദളിതർക്ക് പ്രവേശനം നൽകി. ശുദ്ധികലശം നടക്കില്ലെന്നു ഉറപ്പാക്കാൻ പൊലീസ് കാവൽ ഉണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വണ്ണിയാർ സമുദായക്കാരനും ഡിഎംകെ നേതാവുമായ പഞ്ചായത്ത് പ്രസിഡന്റടക്കം സാമൂഹ്യ നീതി മുദ്രാവാക്യത്തിൽ ഒതുക്കുകയാണ്.