ന്യൂഡൽഹി: ഡൽഹിയിലെ ഷഹ്ദാരയിലെ വീടിനടുത്ത് വച്ച് വയോധികനെ മർദിച്ച് കൊലപ്പെടുത്തി ഒരു സംഘമാളുകൾ. 67 വയസ്സുള്ള വയോധികനെയാണ് സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്. വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഏകദേശം ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നത്. ചന്ദ്ര ഗുപ്ത എന്നയാളാണ് മരിച്ചത്. അടുത്തിടെ ബൈപാസ് സർജറിക്ക് വിധേയനായ ഇദ്ദേഹം ഡോക്ടറുടെ അപ്പോയിന്റ്മെന്റിനായി പുറത്തുപോയപ്പോൾ 4-5 പേർ ചേർന്ന് അദ്ദേഹത്തെ വളഞ്ഞിട്ട് പണം ആവശ്യപ്പെട്ടതായി മരുമകൾ ജ്യോതി പറഞ്ഞു. വീടിനടുത്ത് നിന്ന് ഒരു സ്ഥലത്ത് വച്ച് ആക്രമി സംഘം ഇദ്ദേഹത്തെ തടയുന്നത് ദൃശ്യങ്ങളിൽ കാണാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പണം തരില്ലെന്ന് പറഞ്ഞപ്പോഴാണ് സംഘം വയോധികനെ മർദ്ദിക്കാനാരംഭിച്ചത്. പകൽ ആയിരുന്നതു കൊണ്ട് തന്നെ ചുറ്റിലും ആളുകളുണ്ടായിരുന്നു. നിരവധി ആളുകൾ ആക്രമണം തടയാൻ ശ്രമിച്ചു. സംഭവ സമയത്ത് മകൻ വിശാലും ഭാര്യ വിമലയും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഭാര്യ വിമലയുടെ കൈ ഒടിഞ്ഞിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു ചിലർ ഒളിവിലാണ്. പ്രതികളിലൊരാളായ രാജീവ് കുമാർ ജെയിൻ ഒരു ആഴ്ച മുമ്പ് ഒരു ലക്ഷം ആവശ്യപ്പെട്ട് ചന്ദ്ര ഗുപ്തനടുത്തേക്ക് വന്നിരുന്നതായി ഭാര്യ വിമല മൊഴി നൽകി. രാജീവും ഭാര്യ പായലും ക്രിമിനൽ പശ്ചാത്തലമുള്ളയാളുകളാണെന്നും മുമ്പ് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മരിച്ച വയോധികന്റെ മൃതദേഹം പൊലീസ് കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.