മഥുര: ഉത്തർ പ്രദേശിലെ മഥുരയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. മദ്യലഹരിയിൽ ഭാര്യയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് വിജയ് എന്നയാൾ ക്രൂരമായ കൊല നടത്തിയത്. കൊല്ലപ്പെട്ട രേഖയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
സുഖ്ദേവ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. വിജയ്ക്ക് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇരുവരും ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നെന്നും ഇത് ഇയാളുടെ ഭാര്യ എതിർത്തിരുന്നതായും പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി ഇരുവരും ഈ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കം ഉണ്ടായി. തർക്കത്തെ തുടർന്ന് ടെറസിൽ നിന്ന് വിജയ് ഭാര്യ രേഖയെ തള്ളി താഴെയിടുകയായിരുന്നു. വീണയുടനെ രേഖ മരിച്ചു. തുടർന്ന് അടുത്തുള്ള വയലിലേക്ക് വിജയ് മൃതദേഹം വലിച്ചുകൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു.
സംഭവം നടന്ന് പിറ്റേ ദിവസം ഒന്നും സംഭവിക്കാത്തതുപോലെയാണ് വിജയ് ഭാവിച്ചത്. രേഖയെ വീട്ടിൽ കാണാനില്ലെന്ന് മനസിലാക്കിയ വിജയുടെ അച്ഛൻ കാര്യം അന്വേഷിച്ചു. അപ്പോൾ രേഖ മരിച്ചെന്നും അടുത്തുള്ള പാടത്ത് കുഴിച്ചിട്ടെന്നും വിജയ് മറുപടി പറഞ്ഞു. തുടർന്ന് രേഖയുടെ സഹോദരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വിജയിയെ ചോദ്യം ചെയ്യുകയും വെള്ളിയാഴ്ച വയലിൽ നിന്ന് രേഖയുടെ ബോഡി പുറത്തെടുക്കുകയും ചെയ്തു.
വിജയ്ക്കും സഹോദരങ്ങളായ രാജ്കുമാർ, കമൽ, ദിനേശ് എന്നിവർക്കെതിരെയും മാതാപിതാക്കൾക്കെതിരേയും രേഖയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട്. കേസിൽ വിജയിയെ അറസ്റ്റ് ചെയ്തെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.